ഫയല്‍ ചിത്രം.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയയിലേക്ക് ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ഇറാന്‍. സംഘര്‍ഷം ആരംഭിച്ച ശേഷം പശ്ചിമേഷ്യയ്ക്ക് പുറത്തേക്ക് ഇറാന്‍ ആക്രമിക്കുന്നത് ആദ്യമായാണ്. രണ്ട് മിസൈലുകളാണ് ഡീഗോ ഗാര്‍സിയയിലെ യു.എസ്– യു.കെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടത്.

ഒരു മിസൈല്‍ പറക്കുന്നതിനിടെ തകര്‍ന്നു. മറ്റൊന്നിനു നേരെ യുഎസ് യുദ്ധക്കപ്പലില്‍ നിന്നും SM-3 ഇന്റർസെപ്റ്റർ പ്രയോഗിച്ചു എന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. എപ്പോഴാണ് ആക്രമണം എന്ന് വ്യക്തമല്ല ഇറാനില്‍ നിന്നും 4000 കിലോമീറ്റര്‍ അകെലയാണ് ഈ സൈനിക താവളം സ്ഥിതി ചെയ്യുന്നത്. ഇറാന്‍ സമ്മതിച്ച മിസൈല്‍ പരിധിക്കും അപ്പുറമാണിത്. തങ്ങളുടെ മിസൈലുകളുടെ പരിധി 2000 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ മാസം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗചി വ്യക്തമാക്കിയിരുന്നു. 

ഇന്ത്യൻ മഹാസമുദ്ര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഡീഗോ ഗാർസിയ, യുഎസ് സേനയുടെ ഒരു പ്രധാന തന്ത്രപ്രധാന കേന്ദ്രമാണ്, ദീർഘദൂര ബോംബറുകൾ, ന്യൂക്ലിയർ അന്തർവാഹിനികൾ, ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകൾ എന്നിവ സൈനിക താവളത്തിലുണ്ട്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ ഈ താവളം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യൻ മഹാസമുദ്ര പ്രദേശത്തിന്റെ ഭാഗമായ ഈ താവളം യു.എസ് സൈന്യമാണ് നിയന്ത്രിക്കുന്നത്. 

ഫെബ്രുവരി 28 ന് ആരംഭിച്ച സംഘര്‍ഷം തുടരുകയാണ്. ഇറാനിലെ സൗത്ത് പാർസ് പ്രകൃതി വാതക പാടത്തില്‍ ഇസ്രയേല്‍ ബോംബിട്ടതിന് പിന്നാലെ ഖത്തറിലെ ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റ് ലക്ഷ്യമിട്ട് ഇറാൻ ആക്രമിച്ചിരുന്നു. ഇതിനിടെയാണ് യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുകയാണെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അടുത്തെത്തിയെന്നും ഡോണള്‍ഡ് ട്രംപ് ദ ട്രൂത്തില്‍ കുറിച്ചു. ഹോര്‍മുസ് കടലിടുക്ക് യുഎസ് സംരക്ഷിക്കില്ലെന്നും. അതുപയോഗിക്കുന്നവര്‍ സംരക്ഷിക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ENGLISH SUMMARY:

Iran has launched intermediate-range ballistic missiles towards Diego Garcia in the Indian Ocean, marking its first attack outside West Asia since the conflict began. The target was U.S.-U.K. military bases, with one missile reportedly destroyed mid-air and another intercepted by a U.S. warship.