പുതിയ പരമോന്നത നേതാവ് എത്തിയതിന് പിന്നാലെ ഇസ്രായേലിനെതിരെ ആദ്യത്തെ മിസൈല്‍ തൊടുത്ത് ഇറാന്‍. ഇന്ന് പുലര്‍ച്ചെയായിരുന്നു ഇറാന്‍റെ ആക്രമണം. ആയത്തുല്ല ഖമനയിയുടെ മകന്‍ മുജ്തബ ഖമനയിയെയാണ് ഇറാന്‍ തങ്ങളുടെ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്. പിതാവിന്‍റെ പിൻഗാമിയായി അധികാരമേറ്റതിനു ശേഷമുള്ള മുജ്തബയുടെ ആദ്യത്തെ പ്രധാന സൈനിക നടപടി കൂടിയാണിത്.
‘അധിനിവേശ പ്രദേശങ്ങൾ’ എന്ന് ഇറാന്‍ വിശേഷിപ്പിക്കുന്ന സ്ഥലത്തേക്ക് മിസൈലുകൾ തൊടുത്തുവിട്ടതായാണ് ഇറാനിയൻ സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്റിങ് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ അറിയിച്ചത്. ‘അറ്റ് യുവര്‍ കമാന്‍ഡ്, സയ്യിദ് മുജ്തബ’ എന്നെഴുതിയ ചിത്രങ്ങളും ഇറാന്‍റെ സ്റ്റേറ്റ് മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
88 പുരോഹിതന്മാരടങ്ങുന്ന വിദഗ്ധ സമിതിയാണ് മുജ്തബയെ തിരഞ്ഞെടുത്തത്. മുജ്തബയുടെ നിയമനത്തോട് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ തങ്ങള്‍ക്കും പങ്ക് വേണമെന്നും ഇല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് അധികകാലം തുടരാനാവില്ലെന്നും ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം, സൗദിയിലും യുഎഇയിലും ആക്രമണം ഇറാന്‍ തുടരുകയാണ്. സൗദി റിയാദിയിലെ യുഎസ് എംബസിയില്‍ നിന്ന് നിന്ന് അത്യാവശ്യ ചുമതലകളിലുള്ളവരല്ലാത്ത ജീവനക്കാരോടും കുടുംബാംഗങ്ങളോടും മടങ്ങിവരാന്‍ യുഎസ് ആവശ്യപ്പെട്ടു. യുഎഇയിലും ആക്രമണമുണ്ടായി. ഖത്തറിലടക്കം അലര്‍ട്ടുകളും നല്‍കുന്നുണ്ട്.