Israel's Iron Dome air defense system fires to intercept missiles launched from Iran over central Israel (AP Photo/Ohad Zwigenberg)
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് ഉടന്‍ മടങ്ങാന്‍ ആവശ്യപ്പെട്ട് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി. നിലവിൽ ഇറാനിൽ ഉള്ളവർ ലഭ്യമായ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നാണ് എംബസിയുടെ മുന്നറിയിപ്പ്. ഇറാനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
വെടിനിർത്തൽ ലംഘിച്ച് പശ്ചിമേഷ്യയെ വീണ്ടും സംഘർഷഭരിതമാക്കുകയാണ് ഇറാനും ഇസ്രയേലും. നേര്‍ക്കുനേര്‍ ആക്രമണമാണ് നടക്കുന്നത്. ലബനനില്‍ വെടിനിര്‍ത്തലിനിടെ ഇസ്രയേല്‍ ഹിസ്ബുല്ല കേന്ദ്രങ്ങളെ ആക്രമിച്ചതാണ് ഇറാനെ പ്രകോപിപ്പിച്ചത്. വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമാക്കി തൊടുത്ത ഇറാന്‍റെ മിസൈലുകള്‍ പ്രതിരോധ സംവിധാനം തകര്‍ത്തെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ പ്രകോപനത്തില്‍ വീഴരുതെന്നും തിരിച്ചടിക്കരുതെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും ഇത് തള്ളി ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തുകയായിരുന്നു.
ഏപ്രിലില്‍ വെടിനിര്‍ത്തല്‍ വന്നശേഷം ആദ്യമായാണ് ഇസ്രയേല്‍ ഇറാനെ ആക്രമിക്കുന്നത്. ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ടെഹ്റാനില്‍ ഉള്‍പ്പെടെ പ്രമുഖ മൂന്ന് നഗരങ്ങളില്‍ നാശമുണ്ടായി. സൈനിക കേന്ദ്രങ്ങള്‍ക്ക് പുറമെ തെക്കുപടിഞ്ഞാറന്‍ മഹ്‌ഷഹർ പെട്രോകെമിക്കൽ പ്ലാന്റിലും മിസൈല്‍ പതിച്ചു. സമാധാന ചര്‍ച്ചകള്‍ തുടരുമെന്നാണ് ഡോണള്‍ഡ് ട്രംപിന്‍റെ നിലപാടെങ്കിലും വീണ്ടും സംഘര്‍ഷം ഉടലെടുത്തത് തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്.
ഇസ്രയേല്‍ നിലപാടിനോട് വിയോജിപ്പുണ്ടെന്ന് ഡോണള്‍ഡ് ട്രംപ് പലവട്ടം വ്യക്തമാക്കിയിരുന്നു. ഹിസ്ബുല്ലയ്ക്കെതിരായ വെടിനിര്‍ത്തലും സമാധാന കരാറിന്‍റെ ഭാഗമാക്കണമെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുകയാണ്. സംഘര്‍ഷം ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയര്‍ത്തി. ബ്രെന്‍റ് ്ക്രൂഡിന് ബാരലിന് 96 ഡോളറായി.