അമേരിക്കയോട് നിലപാട് കടുപ്പിച്ചും അയല്‍രാജ്യങ്ങളോട് ക്ഷമചോദിച്ചും ഇറാന്‍ പ്രസിഡന്‍റ്. നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കൻ ആവശ്യം അവർ കുഴിമാടത്തിലേക്ക് കൊണ്ടുപോകേണ്ട  സ്വപ്നമാണെന്ന്  മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ‌അയല്‍ രാജ്യങ്ങള്‍ക്കെതിരായ  ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. സൈനികതലപ്പത്തുണ്ടായ ആശയക്കുഴപ്പങ്ങളാണ് ആക്രമണങ്ങള്‍ക്ക് കാരണം.  ശനിയാഴ്ച രാവിലെ ബഹ്റൈൻ, സൗദി അറേബ്യ, യുഎഇ  എന്നിവിടങ്ങളിൽ  തുടർച്ചയായി ആക്രമണം നടത്തിയതിനു പിന്നാലെയാണ്  പ്രസ്താവന.

 

പശ്ചിമേഷ്യന്‍ സംഘര്‍ഷം ഒരാഴ്ച പിന്നിടുമ്പോഴും ഭീതിയിലാണ് ഗള്‍ഫ് മേഖല. അബുദാബിയില്‍ ഉള്‍പ്പെടെ ഇന്നും ആക്രമണശ്രമമുണ്ടായി.  റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ചര്‍ച്ച നടത്തി. ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണശ്രമങ്ങളുടെ തീവ്രത കുറഞ്ഞെങ്കിലും ഭീഷണി തുടരുകയാണ്. ഇന്നും  യുഎഇയിലെ ദുബായിലും  അബുദാബിയിലും  ആക്രമണശ്രമങ്ങള്‍ ചെറുത്തു.  റിഫൈനറിക്കും വ്യോമതാവളത്തിനും നേരയുണ്ടായ ബലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ തകര്‍ത്തെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

 

ഖത്തര്‍ വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നു.  കുടുങ്ങിയവരെ ഒഴിപ്പിക്കുന്നതിനും അത്യാവശ്യ ചരക്കുനീക്കത്തിനുമാണ് നടപടി. അതിനിടെ ഇറാനില്‍ ആക്രമണം ഇസ്രയേല്‍ രൂക്ഷമാക്കി.  ടെഹ്‌റാനിലെ മെഹ്റാബാദ് വിമാനത്താവളത്തില്‍ വന്‍ സ്ഥോടനം ഉണ്ടായി. ഇറാന്‍റെ കപ്പലുകളെല്ലാം തകര്‍ത്തെന്നും നാവികസേനയും വാര്‍ത്താവിനിമയ സംവിധാനങ്ങളും നേതാക്കളും ഇല്ലാതായെന്നും ട്രംപ് പറഞ്ഞു. കീഴടങ്ങുകയല്ലാതെ ഇറാന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന നിലപാടിലാണ്  ട്രംപ്.

 

ട്രംപിന്റെ  ഭീഷണി തള്ളിയ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് യുദ്ധം നീണ്ടാലും കീഴടങ്ങില്ലെന്ന് വ്യക്തമാക്കി.

യുദ്ധം തുടങ്ങിയശേഷം ആദ്യമായി ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനും ഫോണില്‍ സംസാരിച്ചു. ഖമനയിയുടെ വധത്തെ അപലപിച്ച പുട്ടിന്‍ എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.  യുഎസ് സൈനികനീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ റഷ്യ ഇറാന് കൈമാറിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഫോണ്‍ വിളി. ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 217പേര്‍ കൊല്ലപ്പെട്ടെന്നും 798 പേര്‍ക്ക് പരുക്കേറ്റുവെന്നും ലബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. 

ENGLISH SUMMARY:

Iranian President Masoud Pezeshkian apologized to Gulf nations after recent attacks but firmly rejected U.S. President Donald Trump’s demand for unconditional surrender. Tensions continue to rise in the Middle East as missile attacks, military interceptions, and fresh Israeli strikes on Iran intensify the conflict. Russia’s Vladimir Putin has also entered diplomatic talks with Iran while urging an end to the war. Gulf countries remain on high alert as attempts to attack UAE cities were intercepted and Qatar partially reopened its airspace to manage evacuations and essential cargo movement.