പശ്ചിമേഷ്യ നാലാംദിവസവും കലുഷിതം. ഗള്‍ഫ് മേഖലയില്‍ ഇന്നും ഇറാന്‍റെ ആക്രമണം. ഡ്രോണ്‍ ആക്രമണത്തില്‍ സൗദിയിലെ റിയാദില്‍ യു.എസ് എംബസിയില്‍ തീപിടിത്തമുണ്ടായി. യു.എ.ഇയിലും കുവൈത്തിലും ഖത്തറിലും ആക്രമണമുണ്ടായി. ഇതിനുപിന്നാലെ കുവൈത്ത്, റിയാദ് എംബസികള്‍ യു.എസ്. അടച്ചു.
റിയാദില്‍ രണ്ടിടങ്ങളിലാണ് ഇറാന്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. യു.എസ് എംബസിയിലും അല്‍ ഖര്‍ജിലെ പ്രതിരോധ കേന്ദ്രത്തിലേക്കുമായി എട്ട് ഡ്രോണുകള്‍ എത്തിയെന്നും ഇവ തകര്‍ത്തെന്നും സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
യുഎഇയിലെ രണ്ട് ആമസോൺ ഡേറ്റാ സെന്‍ററുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. രാത്രിയുണ്ടായ ഡ്രോണ്‍, മിസൈല്‍ ആക്രമണം ചെറുത്തതായി യു.എ.ഇ വ്യക്തമാക്കി. ഖത്തറിലും കുവൈത്തിലും രാത്രി ഡ്രോണ്‍ ആക്രമണങ്ങളുണ്ടായി. 7 ബാലിസ്റ്റിക് മിസൈലുകളും 5 ഡ്രോണുകളും തകര്‍ത്തെന്നും ഇറാന്‍റെ രണ്ട് പോര്‍വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും ഖത്തര്‍ അറിയിച്ചു. സുരക്ഷാ ഭീഷണിയെത്തുടർന്ന് പശ്ചിമേഷ്യയിലെ ഒരു ഡസനിലധികം രാജ്യങ്ങളിൽ നിന്ന് പൗരന്മാരോട് ഉടൻ ഒഴിയാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് നിർദേശിച്ചു