Muslim worshippers take part in the Friday prayers during the holy month of Ramadan outside the destroyed Al-Albani Mosque, in Khan Younis, southern Gaza Strip, Friday, Feb. 27, 2026. (AP Photo/Abdel Kareem Hana)
ലോകത്തിന്റെ ഏത് കോണില്‍ വെടിയൊച്ച മുഴങ്ങിയാലും അത് ഗാസയിലെ മനുഷ്യര്‍ക്ക് കേള്‍ക്കാം, ചോരക്കറകള്‍ കാണാം, തങ്ങള്‍ക്കരികിലേക്കെത്തില്ലെന്ന് തോന്നിയാല്‍ പോലും നെഞ്ചിന്റെ പിടപ്പൊന്ന് കൂടും. ഇത് ജീവിതകാലം മൊത്തം യുദ്ധഭീതിയും വെടിയൊച്ചയും ചോരക്കറകളും കാണുന്ന ജനതയുടെ അവസ്ഥയാണ്. ജനിച്ചുവീഴുന്ന കുഞ്ഞുപൈതല്‍ മുതല്‍ മരണാസന്നനായി കിടക്കുന്ന വയോധികര്‍ വരെ കാണുന്ന കാഴ്ചകളിതുമാത്രമാണ്. ഇറാന്‍–ഇസ്രയേല്‍–യുഎസ് യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും ഗാസ തേങ്ങുകയാണ്, മിസൈലുകളും ബോംബുകളും ഏറ്റുവാങ്ങുന്ന ജനതയുടെ വേദന അവര്‍ക്കും അനുഭവപ്പെടുന്നു. ഇറാന്റെ പേരിലും ഗാസയ്ക്കു നേരെയും ഇസ്രയേലിന്റെ പ്രതികാരനീക്കം തുടരുകയാണ്. Also Read: റിയാദിലെ യുഎസ് എംബസിയില്‍ ഇറാന്‍റെ ഡ്രോണ്‍; പൊട്ടിത്തെറി, തീപിടിത്തം; തിരിച്ചടിക്കുമെന്ന് ട്രംപ്
പുണ്യമാസത്തില്‍ ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെതിരെ നടത്തുന്ന സൈനിക നീക്കങ്ങൾ ഗാസയിലെ ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളുടെ പേരില്‍ ഗാസയിലേക്കും വെസ്റ്റ് ബാങ്കിലേക്കുമുള്ള പ്രധാന അതിര്‍ത്തികള്‍ ഇസ്രയേല്‍ അനിശ്ചിതകാലത്തേക്ക് അടച്ചതോടെ ഭീതി വീണ്ടും വര്‍ധിച്ചു. അതിര്‍ത്തി അടച്ചതോടെ അവശ്യസാധനങ്ങളുടെ വരവും നിലച്ച അവസ്ഥയാണ്. സാധനങ്ങള്‍ വാങ്ങാന്‍ വലിയ ലിസ്റ്റുമായൊന്നുമല്ല ഇന്നവര്‍ കടകളിലെത്തുന്നത്, നോമ്പുതുറയ്ക്ക് അത്യാവശ്യം വേണ്ട സാധനങ്ങള്‍ മാത്രം വാങ്ങി വീടണയുകയാണവര്‍.
മാവ്,പഞ്ചസാര, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ മാത്രം വാങ്ങാന്‍ കടകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സാധനങ്ങള്‍ക്ക് ക്ഷാമം നേരിട്ടതോടെ വിലക്കയറ്റവും കുതിക്കുകയാണ്. ഇതോടെ ഗാസയിലെ ജനത മറ്റൊരു തരത്തില്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഞങ്ങള്‍ക്ക് ഇപ്പോള്‍ എല്ലാത്തിനോടും ഭയമാണ്, ഈ യുദ്ധം ഗാസയെ നേരിട്ട് ബാധിക്കില്ലെന്ന് അറിയാം, എങ്കിലും ഏത് സൈനിക നീക്കവും ഞങ്ങള്‍ക്ക് ഭീതിയാണ് നല്‍കുന്നത്. ഒരു സൈനിക നീക്കത്തോടും ശാന്തരായി പ്രതികരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല–ഗാസ നിവാസിയായ വഹാനി അബു ഈസ പറയുന്നു.
അതിര്‍ത്തി അടയ്ക്കുന്നത് ഗാസ ജനതയ്ക്ക് സുപരിചിതമായ കാര്യമാണ്, ആ നീക്കം ജനതയെ പട്ടിണിയിലേക്കാണ് പൊതുവേ എത്തിക്കാറുള്ളത്. മുന്‍പും പലതവണ സമാനമായ സാഹചര്യം വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇറാന്‍–യുഎസ് യുദ്ധവും തങ്ങള്‍ക്ക് ദുരിതകാലമെന്നാണ് ഗാസ മുന്‍കൂട്ടി കാണുന്നത്. അതേസമയം ജൂത സമൂഹത്തിന്റെ പുരും ആഘോഷത്തിന്റെ ഭാഗമായാണ് അതിര്‍ത്തി അടച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കൃത്യമായ കാരണം വ്യക്തമാക്കാന്‍ ഇസ്രയേല്‍ തയാറായിട്ടുമില്ലെന്ന് ഗാസ നിവാസികള്‍ പറയുന്നു.
അതേസമയം സാധനങ്ങള്‍ വാങ്ങിവയ്ക്കാനുള്ള സ്ഥലമോ സാമ്പത്തിക ശേഷിയോ ഇല്ലാതെ ബുദ്ധിമുട്ടുന്നവരും നിരവധിയുണ്ട്. അതിര്‍ത്തി അടക്കപ്പെട്ടതോടെ ഉറക്കം പോലും നഷ്ടമായെന്ന് പറയുകയാണ് 38കാരിയായ അസ്മ അബു അല്‍ കായിര്‍. അതിര്‍ത്തി അടച്ച ഇസ്രയേലിന്റെ നടപടിക്കെതിരെ സോഷ്യല്‍മീഡിയയിലും കടുത്ത പ്രതിഷേധമാണ് പലസ്തീന്‍ ജനത ഉയര്‍ത്തുന്നത്. ഇറാനുമായുള്ള പ്രശ്നത്തിന്റെ പേരിലും തങ്ങളെ പട്ടിണിയിലേക്കും ദുരിതത്തിലേക്കും വിടാനുള്ള നീക്കമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും ഗാസയിലെ ജനങ്ങള്‍ ആരോപിക്കുന്നു.