ഇറാൻ തലസ്ഥാനമായ ടെഹ്‌റാനെ നടുക്കി ഇസ്രായേലിന്റെ ശക്തമായ വ്യോമാക്രമണം. നയതന്ത്ര കേന്ദ്രങ്ങളെയും സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായേൽ 'കാർപെറ്റ് ബോംബിങ്' നടത്തിയതായാണ് റിപ്പോർട്ടുകൾ. ഇതിനിടെ, കുവൈറ്റിന് മുകളിൽ വെച്ച് അമേരിക്കയുടെ രണ്ട് അത്യാധുനിക യുദ്ധവിമാനങ്ങൾ തകർന്നുവീണു.
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ നയതന്ത്ര പൊലീസ് കേന്ദ്രം അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിൽ തകർന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടന പരമ്പരകളാണ് ദൃശ്യമാകുന്നത്. ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ നിർവീര്യമാക്കിക്കൊണ്ട് നടത്തിയ ഈ നീക്കം മേഖലയിലെ യുദ്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്. യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ച വിവരമനുസരിച്ച്, ദൗത്യത്തിനിടയിൽ അമേരിക്കയുടെ രണ്ട് F-15E യുദ്ധവിമാനങ്ങൾ തകർന്നു. കുവൈറ്റിന് മുകളിൽ വെച്ച് അബദ്ധത്തിൽ വെടിയേറ്റാണ് വിമാനങ്ങൾ തകർന്നത് എന്നത് വൻ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ദൗത്യത്തിനിടയിലെ വീഴ്ച യുഎസിന് നാണക്കേടായി.
ഒമാന്‍ തീരത്ത് എണ്ണക്കപ്പലിനുനേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിനടുത്തായിരുന്നു ഡ്രോണ്‍ ആക്രമണം. കപ്പലില്‍ 16 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ജീവനക്കാരെ ഒഴിപ്പിച്ചു. ലബനൻ പ്രധാനമന്ത്രി ഹിസ്ബുള്ളയോട് കർശന നിർദ്ദേശവുമായി രംഗത്തെത്തി. ഹിസ്ബുള്ള ആയുധങ്ങൾ സർക്കാരിന് കൈമാറണമെന്നും സമാന്തര സൈനിക നീക്കങ്ങൾ നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. "ഹിസ്ബുള്ള രാഷ്ട്രീയത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതി" എന്ന് പറഞ്ഞ പ്രധാനമന്ത്രി, നിയമവിരുദ്ധമായി ആക്രമണം നടത്തുന്നവരെ കസ്റ്റഡിയിലെടുക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകി.
ആണവോര്‍ജ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി യുഎസ് ആക്രമണമെന്ന് ഇറാന്‍. ഇതോടെ. ഇറാനില്‍ ആണവവികിരണത്തിന് സാധ്യതയെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. കൂട്ടത്തോടെ ആളുകളെ ഒഴിപ്പിക്കേണ്ടി വന്നേക്കാമെന്നും ആണവകേന്ദ്രങ്ങളുമായി ബന്ധപ്പെടാനാകുന്നില്ലെന്നും ആണവോര്‍ജ ഏജന്‍സി പറയുന്നു.
മേഖലയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ സൗദിയിലും കുവൈത്തിലും റിഫൈനറികളില്‍ ആക്രമണം. അരാംകോ റിഫൈനറിയില്‍ ഡ്രോണ്‍ ആക്രമണമുണ്ടായി. നേരത്തെ കുവൈത്തിൽ നിരവധി യുഎസ് സൈനിക വിമാനങ്ങൾ തകർന്നു വീണതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പൈലറ്റുമാര്‍ സുരക്ഷിതരെന്നും കുവൈത്ത്. സ്ഥിതി നിയന്ത്രണവിധേയമെന്ന് സൗദി. അരാംകോ റിഫൈനറി അടച്ചുപൂട്ടി. ലോകത്തെ ഏറ്റവും വലിയ റിഫൈനറികളൊന്നാണ് അരാംകോ. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനിലെ മരണസംഖ്യ 555 ആയി ഉയര്‍ന്നു. ആക്രമണം രൂക്ഷമായതോടെ വ്യോമാതിര്‍ത്തി ഭാഗികമായി അടയ്ക്കുമെന്ന് ജോര്‍ദാന്‍