തിരുവനന്തപുരം നഗരത്തിൽ നടുറോഡിൽ പട്ടാപ്പകൽ കൊലപാതകം. വഞ്ചിയൂർ ചമ്പക്കട സ്വദേശി വിശാഖ് ആണ് കൊല്ലപ്പെട്ടത്. ചമ്പക്കട സ്വദേശി തന്നെയായ പ്രദീപ് ആണ് വെട്ടിയത്. പ്രദീപിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് വിശാഖ്. ഈ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് എത്തിയത്. പ്രതികള്‍ സഞ്ചരിച്ച വാഹനം പുലയനാര്‍ കോട്ടയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കണ്ടെത്തി
ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വഞ്ചിയൂർ പാസ്പോർട്ട് ഓഫീസിൽ സമീപത്തെ ചമ്പക്കടയിലുള്ള സ്വന്തം വീടിനു മുന്നിലെ റോഡിൽ വിശാഖ് വെട്ടേറ്റു വീണത്. വെട്ടിയത് അയൽവാസിയും പഴയ സുഹൃത്തുമായ പ്രദീപ്. കൈക്കും കാലിനും വയറിനും പലതവണ വെട്ടേറ്റ് വീണ വിശാഖിനെ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാർ ആരും മുന്നോട്ട് വന്നില്ല. പോലീസും ആംബുലൻസും എത്തി ആശുപത്രിയിലേക്ക് കൊണ്ടു പോയപ്പോഴേക്കും വിശാഖ് മരിച്ചിരുന്നു. KL 27 H 9286 എന്ന നമ്പറുള്ള മാരുതി ഓൾട്ടോ കാറിൽ ആണ് പ്രദീപ് എത്തിയത്. ആയുധങ്ങളുമായി 4 പേര് കൂടി ഒപ്പം ഉണ്ടായിരുന്നു. കൃത്യത്തിന് ശേഷം ഇവർ കാറിൽ രക്ഷപ്പെട്ടു.
പ്രദീപും വൈശാഖും തമ്മിൽ വഴിതർക്കം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ഡിസംബറിൽ വിശാഖ് പ്രദീപിനെ വെട്ടി പരിക്കേൽപ്പിച്ചു. ഈ കേസിൽ റിമാൻഡിൽ ആയിരുന്ന വിശാഖ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. പ്രദീപും കൂട്ടാളികളും സഞ്ചരിച്ച ഓൾട്ടോ കാറിനെ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള തിരച്ചിലിൽ ആണ് പൊലീസ്.