തിരുവനന്തപുരം നഗരത്തിൽ നടുറോട്ടിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികൾ പിടിയിൽ. മുഖ്യപ്രതി പ്രദീപ് ഉൾപ്പെടെ നാല് പേരാണ് പുലയനാർ കോട്ടയ്ക്ക് അടുത്തുള്ള കാട്ടിൽ പിടിയിലായത്. വഞ്ചിയൂർ ചമ്പക്കട സ്വദേശി വിശാഖ് ആണ് കൊല്ലപ്പെട്ടത്. പ്രതി പ്രദീപിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് വിശാഖ്. ഈ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് എത്തിയത്
ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വഞ്ചിയൂർ പാസ്പോർട്ട് ഓഫീസിൽ സമീപത്തെ ചമ്പക്കടയിലുള്ള സ്വന്തം വീടിനു മുന്നിലെ റോഡിൽ വിശാഖ് വെട്ടേറ്റു വീണത്. വെട്ടിയത് അയൽവാസിയും പഴയ സുഹൃത്തുമായ പ്രദീപ്. കൈക്കും കാലിനും വയറിനും പലതവണ വെട്ടേറ്റ് വീണ വിശാഖിനെ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാർ ആരും മുന്നോട്ട് വന്നില്ല. പോലീസും ആംബുലൻസും എത്തി ആശുപത്രിയിലേക്ക് കൊണ്ടു പോയപ്പോഴേക്കും വിശാഖ് മരിച്ചിരുന്നു. KL 27 H 9286 എന്ന നമ്പറുള്ള മാരുതി ഓൾട്ടോ കാറിൽ ആണ് പ്രദീപ് എത്തിയത്. ആയുധങ്ങളുമായി 4 പേര് കൂടി ഒപ്പം ഉണ്ടായിരുന്നു. കൃത്യത്തിന് ശേഷം ഇവർ കാറിൽ രക്ഷപ്പെട്ടു.
പ്രദീപും വൈശാഖും തമ്മിൽ വഴിതർക്കം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ഡിസംബറിൽ വിശാഖ് പ്രദീപിനെ വെട്ടി പരിക്കേൽപ്പിച്ചു. ഈ കേസിൽ റിമാൻഡിൽ ആയിരുന്ന വിശാഖ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.