Smoke billows from Jebel Ali port after an Iranian attack, following United States and Israel strikes on Iran, in Dubai, United Arab Emirates, March 1, 2026REUTERS/Raghed Waked
യു.എസ്– ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍റെ ശക്തമായ തിരിച്ചടി. ഒമാനിലെ ദുഖം തുറമുഖത്ത് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് ഒരാള്‍ക്ക് പരുക്കേറ്റു. ഒമാന്‍ തീരത്ത് എണ്ണക്കപ്പലിനുനേരെയും ഇറാന്‍റെ ആക്രമണമുണ്ടായി. നാലുജീവനക്കാര്‍ക്ക് പരുക്കേറ്റു. കപ്പലിലെ 20 ജീവനക്കാരെയും ഒഴിപ്പിച്ചു. 15 പേര്‍ ഇന്ത്യക്കാരും 5 ഇറാന്‍ പൗരന്‍മാരുമാണ് കപ്പലിലുണ്ടായിരുന്നത്. ആക്രമണം പലാവു പതാകയുള്ള കപ്പലിനുനേരെ ഖസബ് തുറമുഖത്തിന് സമീപത്തായിരുന്നു ആക്രമണമുണ്ടായത്. സൗദി തലസ്ഥാനമായ റിയാദിലും സ്ഫോടനമുണ്ടായി.
കുവൈത്തിലെ യു.എസ് സൈനികതാവളം ആക്രമിച്ചതായി ഇറാന്‍റെ അവകാശവാദം. കുവൈറ്റിലെ അബ്ദുള്ള മുബാറക് പ്രദേശത്തുള്ള അമേരിക്കൻ നാവിക താവളമാണ് ആക്രമിക്കപ്പെട്ടത്. നാല് ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും അടിസ്ഥാന സൗകര്യങ്ങൾ തകര്‍ത്തതായും ഇറാന്‍ അവകാശപ്പെട്ടു. ആക്രമണത്തില്‍ ധാരാളം യുഎസ് സൈനികർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു എന്നും ഇറാന്‍ വ്യക്തമാക്കി.
യു.എസ് കപ്പലുകള്‍ക്ക് ആയുധങ്ങളുമായി പോയി കപ്പലിനെ ജബൽ അലിയില്‍ വച്ച് ഡ്രോണ്‍ ആക്രമണത്തിലൂടെ തകര്‍ത്തതായും എണ്ണയുമായി പോയി മറ്റൊരു യുഎസ് കപ്പലിനെ മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്തതായും ഇറാന്‍ അവകാശപ്പെട്ടു. ഇറാന്‍ വ്യോമസേനയും ഐആർജിസി നാവികസേനയും ഒന്നിച്ചാണ് ആക്രമണം നടത്തിയത്. ശത്രുക്കള്‍ക്ക് നരകത്തിലേക്കുള്ള വഴി തുറന്നെന്നും ഭീഷണി ഇന്ത്യയിലെ ഇറാന്‍ എംബസിയുടെ എക്സ് പോസ്റ്റിലുണ്ട്.
ഗള്‍ഫ് മേഖലയില്‍ ഇറാന്‍റെ ആക്രമണം രൂക്ഷമാകുകയാണ്. ദുബായ് ബിസിനസ് ബേക്ക് മുകളില്‍ ഇറാന്‍ മിസൈല്‍ തടഞ്ഞതിന് ശേഷം അവശിഷ്ടങ്ങൾ വീണ് പ്രധാന വാണിജ്യ തുറമുഖമായ ജബൽ അലിയിൽ തീപിടുത്തമുണ്ടായതായി. ദോഹയില്‍ പ്രാദേശിക സമയം രാവിലെ 7.30 ഓടെ വലിയ സ്ഫോടന ശബ്ദമുണ്ടായി. 16 പേര്‍ക്ക് പരുക്കേറ്റതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മിസൈല്‍ തകര്‍ത്തതിന് പിന്നാലെ അവശിഷ്ടങ്ങള്‍ വീണ് ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ തീപിടിത്തമുണ്ടായി.
ബഹറൈന്‍ തലസ്ഥാനമായ മനാമയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിന് സമീപത്ത് നിന്നും പുക ഉയര്‍ന്നു. ഞായറാഴ്ച രാവിലെ ബഹറൈനില്‍ അപായ സൂചന നൽകുകയും സൈറണുകൾ മുഴക്കുകയും ചെയ്തു. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒറ്റരാത്രി കൊണ്ട് 45 മിസൈലുകളും ഒന്‍പത് ഡ്രോണുകളും തടഞ്ഞതായി ബഹറൈന‍് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു