പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരുന്ന രാഷ്‍ട്രത്തലവന്‍മാരില്‍ ഒരാളാണ് ആയത്തുല്ല അലി ഖമനയി. ഇറാന്റെ രണ്ടാമത്തെ പരമോന്നത നേതാവും പശ്ചിമേഷ്യയില്‍ ആകമാനം തന്നെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ വ്യക്തത്വം. 1939-ൽ വടക്കൻ ഇറാനിലെ ഖൊറാസൻ പ്രവിശ്യയിൽ ജനിച്ച ആയത്തുല്ല അലി ഖമനയി, ഷാ വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. പലതവണ ജയിൽവാസം അനുഭവിച്ച അദ്ദേഹം, 1979-ലെ ഇസ്ലാമിക വിപ്ലവത്തിൽ നിർണായക പങ്കുവഹിച്ചു. തുടർന്ന് 1981 മുതൽ 89 വരെ ഇറാൻ പ്രസിഡന്‍റായും ഇറാൻ-ഇറാഖ് യുദ്ധത്തിൽ രാജ്യത്തിന്‍റെ അമരക്കാരനായും പ്രവർത്തിച്ചു.
1989-ൽ ആയത്തുല്ല ഖൊമേനിയുടെ പിൻഗാമിയായി പരമോന്നത നേതാവായതോടെ പ്രസിഡന്‍റിനും പാർലമെന്‍റിനും മുകളിൽ അധികാരമുള്ള ഭരണാധികാരിയായി മാറി. ഇറാന്റെ അത്യുന്നത അധികാര കേന്ദ്രമായ സുപ്രീം ലീഡര്‍ പദവിയില്‍ 36 വര്‍ഷത്തോളമാണ് അദ്ദേഹം തുടര്‍ന്നത്. തീവ്ര ഇസ്ലാമിക നിലപാടുകളിലും പാശ്ചാത്യ വിരുദ്ധതയിലും ഉറച്ചുനിന്ന ഖമനയി, ഉരുക്കുമുഷ്ടിയോടെയാണ് ഭരണം നടത്തിയത്.
പാശ്ചാത്യ ഉപരോധങ്ങളെ മറികടക്കാൻ എണ്ണസമ്പത്ത് പ്രയോജനപ്പെടുത്തിയും റഷ്യ, ചൈന എന്നിവരുമായി ബന്ധം ശക്തമാക്കിയും രാജ്യത്തെ സ്വയംപര്യാപ്തമാക്കാൻ ശ്രമിച്ചു. ആണവപദ്ധതികളെ രാജ്യത്തിൻ്റെ അഭിമാനമായി കണ്ട അദ്ദേഹം, ആഭ്യന്തര പ്രതിഷേധങ്ങളെ നിർദാക്ഷിണ്യം അടിച്ചമർത്തി. ഖമനയിയുടെ പിൻഗാമിയായി മകൻ മൊജ്താബ ഖമനയിയുടെ പേരാണ് നിലവിൽ പ്രധാനമായും ചർച്ചയിലുള്ളത്. മൊജ്തബ ഖമനയി ഇറാന്‍റെ പരമോന്നത നേതാവ് ആകുമെന്ന് സൂചന.