In this image received on Feb. 25, 2026, Prime Minister Narendra Modi addresses the gathering at the Knesset, Israeli parliament, in Jerusalem, Israel. (PMO via PTI Photo)(PTI02_25_2026_000558B)
ഇസ്രയേല്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്രോളുകളും പരിഹാസവിഡിയോകളുമായി സോഷ്യല്‍മീഡിയയും അമേരിക്കന്‍ യുട്യൂബര്‍മാരും. ഇസ്രയേലുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ട്രോളുകള്‍ നിറയുന്നത്. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധങ്ങളെക്കുറിച്ച് ഔദ്യോഗിക ചടങ്ങിൽ സംസാരിക്കുമ്പോള്‍ മോദി പറഞ്ഞ വാക്കുകളാണ് വിമര്‍ശനവിധേയമാകുന്നത്.
‘ഇസ്രയേല്‍ ജൂതരുടെ പിതൃനാടും, ഇന്ത്യ ജൂതരുടെ മാതൃനാടും’–ആണെന്ന മോദിയുടെ വാക്കുകളാണ് സൈബറിടത്തില്‍ പറപറക്കുന്നത്.ഇസ്രായേലിലെ ഇന്ത്യൻ വംശജരായ ജൂതസമൂഹം ഇസ്രായേലിനെ തങ്ങളുടെ പിതൃഭൂമിയായും ഇന്ത്യയെ മാതൃഭൂമിയായും ഹൃദയത്തോട് ചേർത്തുപിടിക്കുന്നുവെന്നാണ് മോദി ഉദ്ദേശിച്ചതെങ്കിലും സോഷ്യല്‍മീഡിയ അതിനെ വഴി തിരിച്ചുവിടുകയാണ്. മറ്റൊരു രാജ്യത്തുപോയി ഇത്തരമൊരു ക്രിഞ്ച് ഡയലോഗ് എഴുതിത്തന്ന ഉദ്യോഗസ്ഥനെ ഉടനടി മോദി ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്നാണ് അമേരിക്കന്‍ യുട്യൂബര്‍മാര്‍ ആവശ്യപ്പെടുന്നത്.
‘അതെങ്ങനെ ശരിയാകുമെന്നും ഭൂമിയില്‍ ഈ വാക്കുകളുടെ അര്‍ത്ഥമെന്തെന്നും ചോദിക്കുന്നു ചിലര്‍. ഏതായാലും ഇരുരാജ്യങ്ങളും ജൂതരുമായുള്ള ബന്ധം പരാമര്‍ശിച്ചുള്ള നരേന്ദ്രമോദിയുടെ വാക്കുകളെ കരഘോഷത്തോടെയാണ് ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റ് സ്വീകരിച്ചത്. പ്രസിഡന്റ് ബെന്യമിന്‍ നെതന്യാഹു ആവട്ടെ പൊട്ടിച്ചിരിയോടെയാണ് മോദിയുടെ വാക്കുകള്‍ക്ക് കയ്യടിച്ചത്.
ആധുനിക ഇസ്രായേലിന്റെ വളർച്ചയ്ക്കായി ലാബുകളിലും ആശുപത്രികളിലും ക്ലാസ് മുറികളിലും യുദ്ധക്കളത്തിലും ജൂത സമൂഹം വലിയ സംഭാവനകൾ നൽകുന്നുണ്ടെന്ന് മോദി നിരീക്ഷിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് നാലായിരത്തിലധികം ഇന്ത്യൻ സൈനികർ ആ മണ്ണിൽ ജീവത്യാഗം ചെയ്തു, രക്തവും ബലിദാനവും കൊണ്ട് എഴുതപ്പെട്ട ബന്ധമാണിതെന്നും അദ്ദേഹം അനുസ്മരിച്ചു.
ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം അംഗീകരിക്കാവുന്നതല്ലെന്ന് നെസറ്റിനെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. കരഘോഷത്തോടെയായിരുന്നു ഈ വാക്കുകളെയും എംപിമാര്‍ സ്വീകരിച്ചത്. ഭീകരവാദത്തിനെതിര ഇരട്ടത്താപ്പ് പാടില്ലെന്നും പലസ്തീന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യ ഇസ്രയേലിനൊപ്പമുണ്ടാകുമെന്നും മോദി പറഞ്ഞു. സൈനിക വ്യാപാര സഹകരണങ്ങളിലും ഇസ്രയേലില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഇരു നേതാക്കളും തമ്മില്‍ നടന്നു. നെസറ്റ് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ ‘സ്പീക്കർ ഓഫ് ദ നെസെറ്റ് മെഡൽ’ നൽകി നരേന്ദ്ര മോദിയെ ആദരിച്ചു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിൽ മോദി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി.