അമേരിക്കയേക്കാള്‍ വലിയ സുഹൃത്തോ പിന്തുണയോ ഇസ്രയേലിന് മറ്റൊരു രാജ്യവും നല്‍കുന്നില്ലെന്ന ജെ.ഡി വാന്‍സിന്റെ പരാമര്‍ശത്തെ തള്ളി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിന് ശക്തരായ മറ്റൊരു രാജ്യത്തിന്റെ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഫോക്സ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് വാന്‍സിനെ തളളി നെതന്യാഹു സംസാരിച്ചത്.
അമേരിക്കയല്ലാതെ മറ്റൊരു ശക്തമായ സഖ്യകക്ഷി ഇസ്രയേലിനില്ലെന്ന ജെ. ഡി വാന്‍സിന്റെ പ്രസ്താവനയ്ക്കുള്ള മറുപടി പോലെയായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന. ഇസ്രയേലിന് ഇന്ത്യ നല്‍കുന്ന പിന്തുണ മികച്ചതാണെന്ന് നെതന്യാഹു പറയുന്നു.
‘യുഎസ് വൈസ് പ്രസിഡന്റ് ജെ. ഡി വാന്‍സിനോട് ബഹുമാനമുണ്ട്, എന്നാൽ അതിനർത്ഥം വാന്‍സ് പറയുന്ന എല്ലാ കാര്യങ്ങളോടും ഞാൻ യോജിക്കുന്നു എന്നല്ല, ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ ഇസ്രയേലിനു പിന്തുണ നല്‍കുന്നുണ്ട്, അവിടെ 1.4 ബില്യണ്‍ ജനത ഞങ്ങള്‍ക്കൊപ്പമാണ്, ഫെയ്സ്ബുക്കിലൂടെ ഉള്‍പ്പെടെ അവിടെ നിന്നും ലഭിക്കുന്ന പിന്തുണയില്‍ അങ്ങേയറ്റം അമ്പരപ്പാണ് തോന്നിയിട്ടുള്ളത്’–
ഇസ്രായേലിന്റെ ഏക ശക്തനായ സഖ്യകക്ഷിയുമായി കുഴപ്പമുണ്ടാക്കരുതെന്ന് വാൻസ് ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഹോര്‍മുസില്‍ നടന്ന കപ്പല്‍ ആക്രമണവുമായി ബന്ധപ്പെട്ട് നേരത്തേ യുഎസും ഇസ്രയേലും തമ്മില്‍ അസ്വാരസ്യം ഉടലെടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ആയിരുന്നു ഇസ്രയേലിന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തിനകത്തുനിന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ പോലും അവഗണിച്ച് പല സര്‍ക്കാറുകളും തങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുന്നുണ്ട്. ഇറാന്‍, ലെബനന്‍, സൈനിക നീക്കങ്ങളിലടക്കം ഇസ്രയേലിന് ആവശ്യമായ പിന്തുണയുണ്ടെന്നും അദ്ദേഹം പറയുന്നു.