പള്ളിയുടെ മോർച്ചറി മുറിയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട മുൻ കെയർടേക്കർക്കും ശുചീകരണത്തൊഴിലാളിക്കും മലേഷ്യയിലെ ശരിയത്ത് കോടതി 5,000 റിംഗിറ്റ് (ഏകദേശം ഒരു ലക്ഷം രൂപ) വീതം പിഴ ചുമത്തി. പിഴയടച്ചില്ലെങ്കിൽ 18 മാസം തടവുശിക്ഷ അനുഭവിക്കണമെന്നും മലാക്ക ശരിയത്ത് ഹൈക്കോടതി വിധിച്ചു.
മലാക്കയിലെ കാമ്പുങ് ബുക്കിറ്റ് പിയാട്ടുവിലുള്ള മസ്ജിദ് അൽ-ഇബാദയിലാണ് സംഭവം. മുൻ കെയർടേക്കറായ മുഹമ്മദ് റാഫി അബു സമഹ് (48), ശുചീകരണത്തൊഴിലാളിയായ നൂർഹസ്‌ലിന്ദ ഹാഷിം (51) എന്നിവരാണ് പ്രതികൾ.
മുഹമ്മദ് റാഫിയുടെ ഭാര്യ മരിച്ചു പോയതാണ്. ഇയാൾക്ക് നാല് കുട്ടികളുണ്ട്. വിവാഹിതയായ നൂർഹസ്‌ലിന്ദയ്ക്ക് എട്ട് മക്കളുണ്ട്. ഇസ്ലാമിക നിയമപ്രകാരം നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്ത സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണ്. ഇരുവരും കോടതിയിൽ കുറ്റം സമ്മതിച്ചു.
1991-ലെ മലാക്ക ശരിയത്ത് കുറ്റകൃത്യ നിയമത്തിലെ 52-ാം വകുപ്പ് പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഈ വർഷം ജനുവരിക്കും ഏപ്രിലിനും ഇടയിൽ പ്രതികള്‍ മോർച്ചറി മുറിയിൽവെച്ച് പലതവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി മലേഷ്യൻ പത്രമായ ഹരിയാൻ മെട്രോ റിപ്പോർട്ട് ചെയ്തു. ഏപ്രിലിൽ നടന്ന സംഭവത്തിലാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേസെടുത്തത്.
വിധി പ്രസ്താവത്തിനിടെ ശരിയത്ത് ഹൈക്കോടതി ജഡ്ജി മവാർദി ചെ മാന്‍ പ്രതികള്‍ക്കെതിരെ രൂക്ഷവിമർശനം ഉയര്‍ത്തി. ‘അനാശാസ്യത്തിൽ ഏർപ്പെടുന്നതിനിടെ നിങ്ങൾ മൃതദേഹങ്ങളായി മാറാതിരുന്നത് ഭാഗ്യം. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അവിടെവെച്ചുതന്നെ നിങ്ങളുടെ അന്ത്യകർമങ്ങൾ ചെയ്യേണ്ടിവരുമായിരുന്നു,’ ജഡ്ജി പറഞ്ഞു. പ്രാർഥനാ ഹാളിൽനിന്ന് വേറിട്ടാണെങ്കിലും മോർച്ചറി മുറിയും പള്ളിയുടെ പവിത്രമായ ഭാഗമാണെന്നും, സംസ്കാരത്തിന് മുന്നോടിയായി മൃതദേഹങ്ങൾ ശുദ്ധീകരിക്കുന്ന പുണ്യസ്ഥലത്താണ് കൊടുംപാപം ചെയ്തതെന്നും കോടതി ഓർമിപ്പിച്ചു.
ആരാധനാലയത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കേണ്ടവർ തന്നെ വിശ്വാസവഞ്ചന കാട്ടിയെന്നും കോടതി നിരീക്ഷിച്ചു. തുമ്പായത് പീഡന പരാതി തുടക്കത്തിൽ പോലീസിന് ലഭിച്ച ഒരു ബലാത്സംഗ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് ജൂൺ 4-ന് പോലീസ് ഇവരെ മലാക്ക ഇസ്ലാമിക് റിലീജ്യസ് ഡിപ്പാർട്ട്‌മെന്റിന് കൈമാറി. പരസ്പര സമ്മതത്തോടെയാണ് ശാരീരികബന്ധം നടന്നതെന്ന് വിശദമായ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.