പുറത്ത് നിന്ന് നോക്കിയാൽ കാണാനാകുന്ന തരത്തിൽ, സ്ത്രീകളുടെ ടോയ്‌ലറ്റുകളുടെ ഭിത്തിയിൽ ദ്വാരങ്ങളുണ്ടാക്കിയതിനെതിരെ യുവഎന്‍ജിനീയര്‍ . ടോയിലറ്റില്‍ ഇത്തരം പത്തിലധികം ദ്വാരങ്ങളുണ്ടെന്ന് യുവതി പറഞ്ഞു . സിംഗപ്പൂരിലെ ചോവാ ചു കാങ് സ്ട്രീറ്റിലെ എച്ച്ഡിബി ബിൽഡിങ്ങിന്റെ ഗ്രൗണ്ട് ഫ്ലോറിലെ ശുചിമുറിയിൽ കയറിയപ്പോഴാണ് ഇക്കാര്യം തന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് യുവതി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ജൂലൈ 8ന് രാത്രി 9 മണിക്ക് ടോയ്ലറ്റ് ഉപയോഗിക്കാനായി കയറിയപ്പോഴാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. രണ്ട് മാസത്തിലേറെയായി ഈ ഫ്ലാറ്റിൽ വാടകക്കാരിയായി താമസിക്കുകയായിരുന്നു 33കാരി. ശുചിമുറിയിൽ കയറി കുളിക്കാൻ വേണ്ടി ഷർട്ട് ഊരിമാറ്റിയപ്പോഴാണ് ചുമരിലെ ഒരു ദ്വാരത്തിന് പിന്നിൽ ആരോ നിൽക്കുന്നതുപോലെ യുവതിക്ക് തോന്നിയത്.
സൂക്ഷ്മമായി പരിശോധിച്ചിട്ടും, ഭിത്തിക്ക് പിന്നിൽ ആരാണെന്ന് അവൾക്ക് മനസ്സിലായില്ല. പെട്ടെന്ന് ഷർട്ടും പാന്റും ധരിച്ച് മറുവശത്തേക്ക് എത്തിയപ്പോൾ ആരെയും കാണാനില്ലായിരുന്നു. എന്നാൽ തൊട്ടടുത്തുള്ള സ്റ്റോറേജ് ഏരിയയിലേക്കുള്ള വാതിൽ പൂട്ടുന്ന ശബ്ദം കേട്ടതായി യുവതി പറയുന്നു. തുടർന്ന് സ്ത്രീകളുടെ മൂന്ന് ടോയ്‌ലറ്റുകളിലായി പത്തിലധികം ദ്വാരങ്ങൾ കണ്ടെത്തിയതായി അവർ കൂട്ടിച്ചേർത്തു. ഈ ദ്വാരങ്ങൾ കൂടുതലും ടോയ്‌ലറ്റിന് മുകളിലോ ഷവർ ഏരിയയിലോ ആയിരുന്നതിനാൽ, സ്ത്രീകൾ കുളിക്കുന്ന ദൃശ്യം ആരെങ്കിലും ചെറിയ ക്യാമറ കൊണ്ട് പകർത്തിയോ എന്നും സംശയമുണ്ട്. യുവതി വീട്ടുടമസ്ഥനായ 41 വയസ്സുള്ള എസാൻ എന്നയാളെ കണ്ട് ഇക്കാര്യങ്ങൾ അറിയിച്ചു.
അദ്ദേഹം സ്ഥലത്തെത്തി സൈറ്റ് സൂപ്പർവൈസറെയും മാനേജരെയും വിളിച്ചുവരുത്തി പരിശോധന നടത്തിയപ്പോൾ യുവതി പറയുന്നത് ശരിയാണെന്ന് ബോധ്യമായി. ഫ്രണ്ട്സ് ഓഫ് യൂ ടീ ഫേസ്ബുക്ക് ഗ്രൂപ്പിൽ എസാൻ പോസ്റ്റ് ചെയ്ത ടോയ്‌ലറ്റിന്റെ ചിത്രങ്ങളിലും ചുമരുകളിൽ രണ്ട് ദ്വാരങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് വ്യക്തമായി കാണാം.. സൂപ്പർവൈസറോട് തനിക്ക് വളരെ ദേഷ്യം തോന്നിയെന്നും, അയാളറിയാതെ ആരും ഇത് ചെയ്യില്ലെന്നും എസാൻ പറയുന്നു.
മാനേജർ അറിയിച്ചതിനെത്തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ ഭിത്തിയുടെ മറുവശത്ത് അലുമിനിയം പ്ലേറ്റ് കൊണ്ട് മറച്ചുവെന്നും എസാൻ വ്യക്തമാക്കി. മാനേജർ പലതവണ ക്ഷമാപണം നടത്തുകയും ടോയ്‌ലറ്റുകൾ മാറ്റിസ്ഥാപിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തുവെന്ന് യുവതി പറയുന്നു.