Image: Nottinghamshire Police
യുകെയിലെ നോട്ടിംഗാംഷെയര്‍ പാര്‍ക്കില്‍വച്ച് 18കാരിയെ ബലാത്സംഗം ചെയ്ത പാക്കിസ്ഥാന്‍ സ്വദേശിക്ക് 10 വര്‍ഷം തടവുശിക്ഷ. കഴിഞ്ഞ വർഷം ജൂൺ 29-ന് സട്ടൺ-ഇൻ-ആഷ്ഫീൽഡിലെ സട്ടൺ ലോൺ പാർക്കിൽ വെച്ചാണ് 28-കാരനായ ഷെറാസ് മാലിക് 18കാരിയായ പെൺകുട്ടിയെ ആക്രമിച്ചത്. സുഹൃത്തിനൊപ്പം മദ്യപിച്ചിരിക്കുകയായിരുന്ന പെണ്‍കുട്ടി ഒറ്റയ്ക്കായ സമയത്താണ് മാലിക് ഉപദ്രവിച്ചത്. മദ്യപിക്കുന്നതിനിടെ സുഹൃത്ത് മറ്റൊരു സുഹൃത്തിനെ കാണാന്‍ പോവുകയാണെന്നും പെണ്‍കുട്ടിയെ നോക്കിക്കൊള്ളണമെന്നും മാലിക്കിനോടും സംഘത്തോടും ആവശ്യപ്പെട്ടു.
സുഹൃത്ത് സ്ഥലത്ത് നിന്നും പോയ ഉടന്‍ തന്നെ മാലിക് മദ്യപിച്ച് അവശനിലയിലായ പെണ്‍കുട്ടിയെ പാര്‍ക്കിന്റെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. അര്‍ധബോധാവസ്ഥയിലും അവള്‍ മാലിക്കിനെ എതിര്‍ക്കാന്‍ ശ്രമിച്ചതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
‘ദ സണ്‍’റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ബലാത്സംഗത്തിനു ശേഷം ‘നീയിത് ആസ്വദിച്ചോയെന്ന്’ മാലിക് പെണ്‍കുട്ടിയോട് ചോദിച്ചതായും വിവരങ്ങളുണ്ട്. പാക് സ്വദേശിയായ മാലിക് ഇറ്റലി, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിൽ താമസിച്ച ശേഷമാണ് യുകെയിൽ അഭയം തേടിയതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് െചയ്യുന്നു. മാലിക് യുകെയില്‍ എത്തിയിട്ട് ഒരു വര്‍ഷം പോലുമായില്ലെന്നും ഇമിഗ്രേഷന്‍ സ്റ്റാറ്റസ്, കോടതി നടപടികള്‍ അവസാനിക്കും വരെ പുറത്തുവിടരുതെന്നും മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്.
താന്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമായിരുന്നെന്നും മാലിക് കോടതിയില്‍ വാദിച്ചു. തീര്‍ത്തും അവശനിലയിലായ പെണ്‍കുട്ടിയെ സംരക്ഷിക്കുന്നതിനു പകരം മാലിക് അപരിചിതരായ ആളുകള്‍ക്കിടെയില്‍ നിന്നും അവളെ വേശ്യയെന്ന് ആവര്‍ത്തിച്ച് വിളിച്ച് അപമാനിച്ചതായും ജഡ്ജി സൈമൺ ആഷ് കെസി കോടതിയില്‍ പറഞ്ഞു.
പെണ്‍കുട്ടി പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖത്തും തലയിലും മാലിക് ശക്തമായി അടിച്ചു. ബലാത്സംഗത്തിനു ശേഷം പറഞ്ഞ കാര്യങ്ങള്‍ അവളെ തരംതാഴ്ത്തുന്നതും അപമാനിക്കുന്നതുമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല മാലിക് പൊതുജനങ്ങള്‍ക്ക് തന്നെ വലിയ ഭീഷണിയാണെന്നും കോടതി വ്യക്തമാക്കി. ആ സംഭവത്തെക്കുറിച്ചും പിന്നീട് നടന്ന വൈദ്യപരിശോധനയെക്കുറിച്ചും ആലോചിക്കുമ്പോള്‍ ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നും ജീവിതവുമായി പൊരുത്തപ്പെടാന്‍ ഏറെ ബുദ്ധിമുട്ടാണെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.