വിഡിയോയില്‍ നിന്നുള്ള ദൃശ്യം
ഭക്ഷണത്തില്‍ നിന്നും മുടിയിഴ കണ്ടെത്തിയെന്ന് പരാതിപ്പെട്ട് ബില്‍ കൊടുക്കാതെ രക്ഷപ്പെട്ട യുവതിയുടെ ദൃശ്യങ്ങള്‍ പുറത്ത്. യുകെയിലെ ‘ദി വൂള്‍പാക്ക്’ റസ്റ്റോറന്റിലാണ് സംഭവം. പാതി കഴിച്ചുകഴിഞ്ഞ ആഹാരത്തിലേക്ക് സ്വന്തം മുടി പിഴുതിടുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിക്കുന്നുണ്ട്.
കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനിരുന്ന യുവതിയാണ് തന്റെ കുട്ടിയുടെ ആഹാരത്തില്‍ മുടിയിഴ കണ്ടെന്ന് ഹോട്ടല്‍ ജീവനക്കാരോട് പരാതിപ്പെട്ടത്, കൂടാതെ മറ്റൊരു വിഭവം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാര്‍ യുവതിക്ക് പുതിയ വിഭവം നല്‍കി. മുടിയിഴ കണ്ട ആഹാരം ഏകദേശം ഭൂരിഭാഗവും കഴിച്ചുകഴിഞ്ഞതിനാല്‍ പുതിയ വിഭവം ഇവര്‍ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ അല്‍പനേരം കഴിഞ്ഞ് ജീവനക്കാര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് യുവതിയുടെ ചതി മനസിലായത്.
കുട്ടിയുടെ മക്രോണി ചീസിലാണ് മുടി കണ്ടെത്തിയെന്ന് യുവതി പരാതിപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളടക്കം ഹോട്ടല്‍ അധികൃതര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതു മാത്രമല്ല ഒരു കുപ്പി കെച്ചപ്പ്, ഐസ്ക്രീം ബൗൾ, ഒരു സ്റ്റീൽ ടീസ്പൂൺ എന്നിവയും യുവതി എടുത്തുകൊണ്ടുപോയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് അധികൃതര്‍ ആരോപിക്കുന്നു.
കെച്ചപ്പും സ്റ്റീല്‍ സ്പൂണും തങ്ങള്‍ ടേക്ക് എവേ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഹോട്ടല്‍ പരിഹാസരൂപേണ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.