ഒരു കുഞ്ഞു മനുഷ്യനാണിപ്പോള്‍ നൈജീരിയയിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. പേര് മഹ്മൂദ് സാദിസ് ബൂബ. നൈജീരിയന്‍ ജനപ്രതിനിധിസഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലേക്ക് മല്‍സരിക്കാന്‍ തന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെയാണ് മഹ്മൂദ് ശ്രദ്ധിക്കപ്പെട്ടത്. പക്ഷേ ഇപ്പോള്‍ തീരുമാനത്തില്‍ നിന്ന് പിന്മാറിയാണ് ഇയാള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

നൈജീരിയയിലെ കഡൂനയിലുള്ള സബോൺ ഗാരി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാനായിരുന്നു മഹ്മൂദ് സാദിസ് ബൂബയുടെ ആലോചന. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, നൈജീരിയൻ ഭരണഘടനയനുസരിച്ച് ഈ പദവിയിലേക്ക് മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധിയായ 30 വയസ്സാണ് തനിക്കുള്ളതെന്ന് ബൂബ ഔദ്യോഗികമായി അവകാശപ്പെട്ടിരുന്നു. എന്നാൽ, 'പീപ്പിൾസ് ഗസറ്റ്' എന്ന മാധ്യമം നൈജീരിയൻ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തിന് ഏകദേശം 16 വയസ്സ് മാത്രമേ ഉള്ളൂ എന്ന് കണ്ടെത്തുകയായിരുന്നു.

താൻ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന് അദ്ദേഹം ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. തന്‍റെ പാർട്ടിയായ ഓൾ പ്രോഗ്രസീവ്സ് കോൺഗ്രസിന്റെ (APC) ചെയർമാന് അയച്ച കത്തിൽ, എപിസിയുടെ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് താൻ പിന്മാറുന്നതെന്ന് അദ്ദേഹം എഴുതിയതായാണ് റിപ്പോർട്ട്. 

മഹ്മൂദ് സാദിസ് ബൂബയുടെ കഥകള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ, രൂപഭാവത്തിൽ വളരെ ചെറുപ്പമായി തോന്നിച്ചതിനാൽ ആളുകൾ പ്രായത്തെക്കുറിച്ച് സംശയങ്ങൾ ഉന്നയിക്കാൻ തുടങ്ങി. റിപ്പോർട്ടുകൾ പ്രകാരം, തനിക്ക് 30 വയസ്സുണ്ടെന്ന് അദ്ദേഹം പലതവണ പരസ്യമായി അവകാശപ്പെട്ടിരുന്നു. എന്നാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിക്കൊണ്ട്, ബിബിസി പിഡ്ഗിന് നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് 25 വയസ്സുണ്ടെന്നും ഈ പദവിക്ക് താൻ പൂർണ്ണ യോഗ്യനാണെന്നും അദ്ദേഹം പറയുകയുണ്ടായി.

തന്‍റെ ചെറിയ ശരീരപ്രകൃതിയെക്കുറിച്ച് ആളുകൾ ചർച്ച ചെയ്തപ്പോൾ, തനിക്ക് ജന്മനാ ഉള്ള അവസ്ഥാണ് ഇതെന്നും, തന്‍റെ പിതാവിന്‍റെ പിതാവിൽ നിന്ന് പാരമ്പര്യമായി കിട്ടിയതാണെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ അസംബ്ലിയിൽ സേവനമനുഷ്ഠിക്കാനുള്ള തന്റെ കഴിവിനെ ഈ ഉയരക്കുറവ് ഒട്ടും ബാധിക്കില്ലെന്നും അദ്ദേഹം വാദിച്ചു.

എന്നാൽ ബൂബയുടെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ചോർന്നതോടെ, നാട്ടുകാർക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും അദ്ദേഹത്തിന്റെ അവകാശവാദങ്ങളിൽ പോലും ഇപ്പോൾ സംശയമുണ്ട്. ഈ റിപ്പോർട്ടുകൾ വലിയ ജനരോഷത്തിന് കാരണമാവുകയും നൈജീരിയയിലെ സ്ഥാനാർഥികളുടെ യോഗ്യതാ പരിശോധനാ പ്രക്രിയയെക്കുറിച്ചുള്ള കടുത്ത ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തു. എങ്കിലും, ചോർന്ന രേഖകളുടെ സത്യാവസ്ഥയെക്കുറിച്ച് അധികൃതർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.

 

ENGLISH SUMMARY:

Mahmoud Sadis Buba is at the center of a Nigerian political age controversy, with claims and counter-claims about his eligibility to run for the House of Representatives. Investigations suggest he might be significantly younger than the required age, sparking widespread debate and scrutiny.