എഐ ചിത്രം
ഇറ്റലിയിൽ കാമുകിയെ വീട്ടിൽ താമസിപ്പിക്കാൻ നോക്കിയതിന്റെ ദേഷ്യത്തിൽ ഭർത്താവിന്റെ ജനനേന്ദ്രിയം കറിക്കത്തി ഉപയോഗിച്ച് മുറിച്ചുമാറ്റി ഭാര്യയുടെ ക്രൂരത. ഭർത്താവ് ഉറക്കത്തിലായിരിക്കേ, അറുത്തുമാറ്റിയ ജനനേന്ദ്രിയം ഭാര്യ ഏറെ നേരം ഐസിലിട്ട് സൂക്ഷിച്ച ശേഷം ആശുപത്രിയിൽ എത്തിച്ചിരുന്നു.
എന്നാൽ ജനനേന്ദ്രിയം ഇനി അയാളുടെ ശരീരവുമായി ബന്ധിപ്പിക്കാനാകില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. പത്ത് ദിവസങ്ങൾക്ക് മുമ്പ് നടന്ന ഈ സംഭവത്തിൽ, തന്റെ ഐഡന്റിറ്റി പുറത്തുവന്നതിനെതിരെ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ് ബംഗ്ലാദേശി യുവാവ്.
മുഖം വ്യക്തമായി കാണുന്ന തന്റെ ചിത്രവും മെഡിക്കൽ ബാഗിൽ സീൽ ചെയ്ത് വെച്ചിരിക്കുന്ന ജനനേന്ദ്രിയത്തിന്റെ ഫോട്ടോയും സമൂഹമാധ്യമങ്ങളിലാകെ പ്രചരിക്കുന്നതിനെതിരെയാണ് അഭിഭാഷകരായ ഏഞ്ചലോ, സെർജിയോ എന്നിവർ മുഖേനെ യുവാവ് പരാതി നൽകിയത്.
ആശുപത്രി കിടക്കയിൽ നിന്നുള്ള യുവാവിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ചിത്രങ്ങൾ പുറത്തുവിട്ടയാളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് യുവാവിന്റെ ആവശ്യം. 41കാരനായ യുവാവ് 35കാരിയായ ഭാര്യയോടൊപ്പം ഇറ്റാലിയിലെ ആൻഗ്രിയിലാണ് താമസിച്ചിരുന്നത്. ഉച്ചയുറക്കത്തിനിടെ ഭാര്യ കറിക്കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് കൊലപാതകശ്രമക്കുറ്റത്തിന് ഭാര്യയെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. ജനനേന്ദ്രിയം മുറിക്കുന്നതിന് മുന്നോടിയായി മയക്കുമരുന്ന് ഭക്ഷണത്തിൽ കലർത്തി യുവാവിന് നൽകിയിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനയും നടക്കുന്നുണ്ട്. കാരബിനിയേരി പൊലീസ് സംഘമാണ് യുവതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നത്.