ഭക്ഷണം വീണ്ടും നല്‍കാന്‍ വിസമ്മതിച്ചനാല്‍ അമ്മയെ ഉപദ്രവിച്ച് 12 വയസുകാരന്‍. കുട്ടി അമ്മയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വീട്ടിൽ വെച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുട്ടിക്ക് അമ്മ വീണ്ടും ഭക്ഷണം നൽകാൻ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണമായത്.
വിഡിയോയിൽ, കുട്ടി തന്റെ അമ്മയെ തള്ളുന്നതും തല്ലുന്നതും കാണാം. മകനെ ശാന്തനാക്കാൻ അമ്മ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടി വീണ്ടും കൂടുതൽ അക്രമാസക്തനാവുകയായിരുന്നു. 'ഇക്കാലത്ത് ഇതൊരു വലിയ പ്രശ്നമാണ്, ആളുകളും കുട്ടികളും അമിതവണ്ണമുള്ളവരും ആരോഗ്യമില്ലാത്തവരുമാണെന്ന് മാത്രമല്ല ഇത് മാനസികാരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു'. എന്ന കുറിപ്പോടെയാണ് വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.
വിഡിയോ വൈറലായതോടെ സോഷ്യല്‍മീഡിയയില്‍ ആളുകള്‍ രണ്ടു ചേരിതിരിഞ്ഞാണ് ചര്‍ച്ച. കുട്ടികളുടെ ഇത്തരത്തിലുള്ള മോശം പെരുമാറ്റത്തിന് കാരണം മാതാപിതാക്കളുടെ അമിത ലാളനയാണെന്നും കുട്ടികളെ കൃത്യമായ അച്ചടക്കത്തോടെ വളർത്തണമെന്നും ഒരു വിഭാഗം പറയുമ്പോള്‍ ഇത് വെറും ദേഷ്യം മാത്രമല്ലെന്നും കുട്ടിയുടെ ഭക്ഷണ ശീലവും പെരുമാറ്റവും നോക്കുംമ്പോള്‍ മറ്റെന്തെങ്കിലും മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുനുള്ള സാധ്യത ഉണ്ടെന്ന് മറ്റൊരു വിഭാഗവും അഭിപ്രായപ്പെടുന്നു.
മറ്റുചിലര്‍ കുട്ടിയെ കുറ്റപ്പെടുത്താതെ മാനസിക പിന്തുണയാണ് നല്‍കേണ്ടതെന്നും പറയുന്നു. നിലവില്‍ കുട്ടികളിലെ അമിതവണ്ണം, രക്ഷാകർതൃത്വം, മാനസികാരോഗ്യം എന്നിവയെക്കുറിച്ചുള്ള ചർച്ചയാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോയെ ആസ്പദമാക്കി നടക്കുന്നത്.
ഇത്തരം സംഭവങ്ങൾ ശരീരഭാരം, ഭക്ഷണം, മാനസികാരോഗ്യം എന്നിവയിൽ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ നമ്മൾ എങ്ങനെ പിന്തുണയ്ക്കണം എങ്ങനെ മറികടക്കണം എന്ന ചിന്തകളിലേക്ക് എത്തിക്കുന്നവയാണ്. കുട്ടികളിലെ ഇത്തരം പ്രവണതകൾ മാറ്റിയെടുക്കാൻ കർക്കശമായ ശിക്ഷകളല്ല, മറിച്ച് സ്നേഹത്തോടെയുള്ള ഇടപെടലുകളും കൃത്യമായ വൈദ്യശാസ്ത്ര സഹായവും ശാസ്ത്രീയമായ രക്ഷാകർതൃ രീതികളുമാണ് വേണ്ടത്.
ശരീരഭാരം, ഭക്ഷണം, മാനസികാരോഗ്യം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ് ഈ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമെന്നാണ് സമൂഹമാധ്യമങ്ങളുടെ കണ്ടെത്തല്‍.