ഇന്ത്യ അടക്കമുള്ള സുഹൃദ് രാജ്യങ്ങള്‍ക്കായി ഹോര്‍മൂസ് കടലിടുക്ക് തുറന്നതായി ഇറാന്‍. ഇന്ത്യയ്ക്ക് പുറമെ, റഷ്യ, ചൈന, പാക്കിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്ക് ചരക്ക് നീക്കം നടത്താം. അതേസമയം ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്ന് പോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കനുള്ള നീക്കത്തില്‍ ഉറച്ച് ഇറാന്‍. ഇതിനായുള്ള നിയമ നിര്‍മാണത്തിന് ഇറാന്‍ പാര്‍ലമെന്റ് രൂപം നല്‍കി.
ഹോര്‍മൂസ് കടലിടുക്ക് വഴി ഇന്ത്യ അടക്കമുള്ള സുഹൃദ രാജ്യങ്ങള്‍ക്ക് ചരക്കുനീക്കം നടത്താമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‍ചിയാണ് പറഞ്ഞത്. മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റ് ഈ പ്രസ്‌താവന സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
മറ്റ് ചില രാജ്യങ്ങള്‍ കൂടി ഹോര്‍മൂസ് വഴി കപ്പലുകള‍്‍ക്ക് കടന്ന് പോകാനുള്ള അനുമതി തേടിയിട്ടുണ്ടെന്നും അത് പരിഗണനയിലാണെന്നും ഇറാന്‍ വ്യക്തമാക്കുന്നു. എൽപിജി ക്ഷാമത്തിനിടെ, ആശ്വാസമായി ഒരു കപ്പൽ ഇന്ന് ഇന്ത്യൻ തുറമുഖത്ത് അടുക്കും. ജാഗ് വസന്ത് എന്ന എല്‍പിജി ടാങ്കര്‍ മംഗളൂരു തുറമുഖത്താണ് എത്തുക. ഹോര്‍മൂസ് പിന്നിട്ട മറ്റൊരു കപ്പലായ പൈൻ ഗ്യാസ് മറ്റന്നാള്‍ ഗുജറാത്ത് തീരത്തെത്തും. അതേസമയം ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്ന് പോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കനുള്ള നിയമനിര്‍മാണത്തിന് ഇറാന്‍ പാര്‍ലമെന്റ് രൂപം നല്‍കിെയന്നാണ് റിപ്പോര്‍ട്ട്. സമുദ്രസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കപ്പലുകളില്‍ നിന്ന ഫീസ് ഈടാക്കാനുള്ള തീരുമാനം. ഹോര്‍മൂസിലെ സുരക്ഷാ ചുമതലകള്‍ വഹിക്കുന്നത് ഇറാനായതിനാല്‍ അതിന്റെ ചെലവുകള്‍ക്കായി കപ്പലുകള് പണം നല്‍കണമെന്നാണ് നിര്‍ദിഷ്ട നിയമം ആവശ്യപ്പെടുന്നത്. മേഖലയിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളും യുദ്ധസാഹചര്യങ്ങളും കണക്കിലെടുത്ത് യുദ്ധച്ചെലവ് എന്ന നിലയിലാണ് ഈ നീക്കമെന്ന് ഇറാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സൂചിപ്പിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ കപ്പലില്‍ നിന്നും ഏകദേശം രണ്ട് മില്യണ്‍ ഡോളര്‍ ഈടാക്കിയേക്കുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. രാജ്യാന്തര സമുദ്ര നിയമങ്ങള്‍ പ്രകാരം ഇത്തരം കടലിടുക്കുകളിലൂടെ കപ്പലുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശമുണ്ട് . ഇറാന്റെ ഈ പുതിയ നിയമം രാജ്യാന്തര തലത്തില്‍ വലിയ നിയമപോരാട്ടത്തിനും വഴി തുറന്നേക്കും.