വീണ്ടും ഇറാന്‍ ആക്രമണം. ദോഹയിലും സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഭയപ്പെടാനുള്ള സാഹചര്യമില്ലെന്നും ദോഹയില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളി സിജോ വര്‍ഗീസ് മനോരമ ന്യൂസിനോട് പ്രതികരിച്ചു.
ഞങ്ങൾ സെൻട്രൽ ദോഹയിൽ തന്നെയാണ്. രാവിലെ ഒരു ഒരു 10 മിനിട്ട് ആയതേ ഉള്ളൂ. സ്ഫോടന ശബ്ദം കേട്ടിട്ടാണ് ഇപ്പോൾ എഴുന്നേറ്റത്. തലേന്ന് രാത്രിയിലും ആക്രമണ ശ്രമം ഉണ്ടായിരുന്നു. അതിനുശേഷം ഓക്കെ ആണെന്ന് വിചാരിച്ചാണ് എല്ലാവരും കിടന്നത്. പക്ഷേ ഖത്തറിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം വളരെ ഫലപ്രദമാണ്. അവർ നല്ല രീതിയിൽ തന്നെ ബ്ലോക്ക് ചെയ്യുന്നുണ്ട്. ഖത്തര്‍ ഭരണകൂടെ കൃത്യമായി വിവരങ്ങള്‍ നല്‍കുന്നുണ്ട്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കോ മറ്റ് നാശനഷ്ടങ്ങളോ ഇല്ലെന്നും സിജോ പറഞ്ഞു.
ഇവിടെ ഭയപ്പെടേണ്ട സാഹചര്യമില്ല. ജനങ്ങള്‍ എല്ലാവരും സുരക്ഷിതരായി വീടുകളിൽ തന്നെ താമസിക്കുക, പുറത്തേക്ക് ഇറങ്ങരുത് എന്ന് സര്‍ക്കാര്‍ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളും വീട്ടുകാരും കാര്യങ്ങളെല്ലാം അന്വേഷിക്കുന്നുണ്ട്. ദുബായിൽ നിന്ന് തന്നെ എന്റെ ഒരു സുഹൃത്ത് വിളിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം വിമാനത്താവളത്തിന് അടുത്താണ്. അവിടെയും സ്ഫോടന ശബ്ദം കേട്ടെന്നാണ് പറഞ്ഞതെന്നും സിജോ കൂട്ടിച്ചേര്‍ത്തു.
ഖത്തറില്‍ മിസൈല്‍ ഭാഗങ്ങള്‍ വീണ് എട്ട് പേര്‍ക്ക് പരുക്ക് പറ്റി. ബഹ്റൈനില്‍ മുന്നറിയിപ്പുമായി സൈറണുകള്‍ മുഴങ്ങി. സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇറാന്‍റെ മിസൈല്‍ ആക്രമണത്തിന് മുന്നോടിയായി ഇസ്രയേലില്‍ വ്യാപകമായി വ്യോമാക്രമണ സൈറണ്‍ മുഴങ്ങി. ഇസ്രയേല്‍ സൈനിക ആസ്ഥാനം ആക്രമിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ടെല്‍നോഫ് വ്യോമതാവളത്തിലും ആക്രമണമുണ്ടായി. മേഖലയിലെ 27 യുഎസ് താവളങ്ങള്‍ ആക്രമിച്ചെന്ന് ഇറാന്‍ വ്യക്തമാക്കി.