എപ്സ്റ്റീന്‍ ഫലയുകളില്‍ പരാമര്‍ശം വന്നതിന് പിന്നാലെ അറസ്റ്റിലായ ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ വിന്‍ഡ്സറിനെ പൊലീസ് വിട്ടയച്ചു. വ്യാഴാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്ത ആന്‍ഡ്രൂവിനെ 11 മണിക്കൂറിനുശേഷം അന്വേഷണവിധേയമായാണ് വിട്ടയച്ചതെന്ന് തേംസ് വാലി പൊലീസ് അറിയിച്ചു. നിലവിൽ കുറ്റം ചുമത്തുകയോ കുറ്റവിമുക്തനാക്കുകയോ ചെയ്തിട്ടില്ല. വസതിയിലെ പരിശോധന പൂർത്തിയായെങ്കിലും അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ആൻഡ്രൂവിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
മൗണ്ട് ബാറ്റണുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ജെഫ്രി എപ്‌സ്റ്റീൻ ഒരു സ്ത്രീയെ യുകെയിലേക്ക് കടത്തിയെന്നും ആരോപണമുണ്ട്. യുകെയുടെ വ്യാപാര ദൂതനായി സേവനമനുഷ്ഠിക്കുന്ന സമയത്തും ജെഫ്രി എപ്‌സ്റ്റീനുമായി നിര്‍ണായക വിവരങ്ങൾ പങ്കിട്ടതായും ആരോപണം ഉയര്‍ന്നിരുന്നു. ആൻഡ്രൂവിന്റെയും വിർജീനിയ ജെഫ്രിയുടേയും ഒരുമിച്ചുള്ള ചിത്രവും പുറത്തുവന്നിരുന്നു. ഈ ചിത്രം യഥാർഥമാണെന്ന് സ്ഥിരീകരിക്കുന്ന ഗിസ്‌ലൈൻ മാക്സ്‌വെല്ലിന്റെ ഇമെയിലും സമീപകാലത്ത് കണ്ടെടുത്തു
ജെഫ്രി എപ്സ്റ്റീനും എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനായ ആൻഡ്രൂവിനുമെതിരെ വിർജീനിയ ഉന്നയിച്ച ആരോപണങ്ങൾ മുന്‍പ് വലിയ വിവാദമായി മാറിയിരുന്നു. ജെഫ്രി തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നും തന്നെ ലൈംഗിക അടിമയായി ഉപയോഗിക്കുകയായിരുന്നുവെന്നും പതിനേഴാം വയസിൽ ആൻഡ്രൂ രാജകുമാരനും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും വിർജീനിയ വെളിപ്പെടുത്തിയിരുന്നു.