• രവി നദിയിലെ വെള്ളം പാക്കിസ്ഥാനിലേക്ക് ഒഴുക്കില്ല
  • ഷാഹ്പൂർ കന്ദി പദ്ധതി പൂര്‍ത്തിയാകുന്നു
  • പാക്കിസ്ഥാനില്‍ വരള്‍ച്ചയ്ക്ക് സാധ്യത

പാക്കിസ്ഥാന്‍–ഇന്ത്യ ജലതര്‍ക്കം  ഈ വേനല്‍ക്കാലത്തോടെ രൂക്ഷമായേക്കുമെന്ന് റിപ്പോര്‍ട്ട്. സിന്ധു നദീജല ഉടമ്പടി തന്നെ മരവിപ്പിച്ചു നില്‍ക്കുന്ന ഘട്ടത്തില്‍ രവി നദിയില്‍ നിന്നുള്ള വെള്ളവും ഇന്ത്യ തടഞ്ഞേക്കുമെന്നാണ് സൂചന. മാര്‍ച്ച് അവസാനത്തോടെ ഷാഹ്പൂര്‍ കന്ദി ബാരേജ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയ്ക്ക് ആവശ്യത്തിനുള്ള സംഭരണശേഷി ലഭിക്കും, ഇതോടെ പാക്കിസ്ഥാനിലേക്ക് ഒഴുക്കിവിടുന്ന അധികജലം ഇന്ത്യ നിലനിര്‍ത്തും. 

 

ജമ്മു കശ്മീര്‍ മന്ത്രി ജാവേദ് അഹമ്മദ് റാണയാണ് ഈ വിവരം അറിയിച്ചത്. പാക്കിസ്ഥാനിലേക്ക് അധികജലം ഒഴുക്കുന്ന സാഹചര്യം നിര്‍ത്തണമെന്നും അതിനുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം പറയുന്നു. വരള്‍ച്ചാ മേഖലകളായ കത്വ, സാംബ ജില്ലകളിലേക്കായിരുന്നു വെള്ളം നല്‍കിയിരുന്നത്, ഒഴുക്ക് തടയുമ്പോഴുണ്ടാകുന്ന പ്രത്യാഘാതമെന്തെന്ന ചോദ്യത്തിന് പാക്കിസ്ഥാന്റെ കാര്യം എന്തിന് അന്വേഷിക്കുന്നുവെന്നും അവരുടെ പ്രശ്നങ്ങള്‍ അവര്‍ തീര്‍ക്കട്ടേയെന്നുമായിരുന്നു റാണയുടെ മറുപടി. 

 

1960ലെ ഉടമ്പടിയനുസരിച്ച് സത‌്‌ലജ്, ബിയാസ്, രവി ഉള്‍പ്പെടുന്ന കിഴക്കന്‍ നദികളിലെ അവകാശം ഇന്ത്യക്കാണ്. സിന്ധു, ത്സലം, ചെനാബ് എന്നീ നദികളിലെ ജലമാണ് പാക്കിസ്ഥാന് അവകാശപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ സംഭരണശേഷിയുെട അഭാവത്താലാണ് രവിയിലെ വെള്ളം ഇതുവരെ ആ രാജ്യത്തിനു നല്‍കിയിരുന്നത്, ഇനി സാഹചര്യം തീര്‍ത്തും മാറും. പാക്കിസ്ഥാനിലെ കാര്‍ഷിക മേഖലയെ ഉള്‍പ്പെടെ മോശം രീതിയില്‍ ഈ നടപടി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലാഹോര്‍,മുല്‍ട്ടാന്‍ പോലുള്ള പ്രധാന നഗരങ്ങളിലെ കുടിവെള്ള ലഭ്യതയേയും ബാധിച്ചേക്കും. 

 

1979ലാണ് ഷാഹ്പുർ കന്ദി പദ്ധതി രൂപകല്‍പ്പന ചെയ്തത്. 46 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പദ്ധതി പ്രാവര്‍ത്തികമാകാന്‍ പോകുന്നത്. 1982ല്‍ ഇന്ദിരാഗാന്ധി ശിലയിടല്‍ നടത്തിയെങ്കിലും പിന്നാലെ രാഷ്ട്രീയ തര്‍ക്കങ്ങളുടെ പേരില്‍ പദ്ധതി നിലച്ചു. 

2013-ൽ വീണ്ടും നിർമ്മാണം ആരംഭിച്ചെങ്കിലും 2014-ൽ പഞ്ചാബ്–ജമ്മു കാശ്മീർ തർക്കം മൂലം വീണ്ടും തടസപെട്ടു. 2018ല്‍ കേന്ദ്രം ഈ പദ്ധതിക്കായി 485 കോടി അനുവദിച്ചു, തുടര്‍ന്നാണ് പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. 

 

അതേസമയം ഇന്ത്യയുടെ നീക്കത്തിനെതിരെ ഇതിനോടകം തന്നെ പാക്കിസ്ഥാന്‍ ഹേഗിലെ മധ്യസ്ഥ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ രക്തവും വെള്ളവും ഒരുമിച്ച് ഒഴുക്കില്ലെന്നതു തന്നെയാണ് ഇന്ത്യന്‍ നിലപാട്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പഞ്ചാബിലെ 5,000 ഹെക്ടറോളം കാര്‍ഷിക മേഖലയ്ക്ക് ഇത് ഗുണം ചെയ്യും. 

India Pakistan Water Dispute Set to Escalate This Summer:

India Pakistan water dispute is expected to intensify this summer with reports suggesting that India may also divert water from the Ravi River, potentially disrupting the Indus Waters Treaty. The completion of the Shahpur Kandi Barrage by the end of March will provide India with sufficient storage capacity to retain excess water previously flowing to Pakistan.