എപ്സ്റ്റൈൻ വിവാദത്തില്‍ രാജി ആവശ്യം തള്ളി ബ്രിട്ടിഷ് പ്രധാനമന്ത്രി കീയേർ സ്റ്റാർമർ. രാജ്യത്ത് മാറ്റത്തിനുള്ള ജനവിധിയാണ് തന്നെ പദവിയിലെത്തിച്ചതെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് മാറില്ലെന്നും സ്റ്റാമര്‍ വ്യക്തമാക്കി. എപ്സ്റ്റൈന്റെ കൂട്ടാളി ഗിലെയിൻ മാക്സ്‌വെല്ലിനെ യു.എസ് കോണ്‍ഗ്രസ് സമിതി ചോദ്യം ചെയ്തെങ്കിലും മാക്സ്‌വെല്‍ ഉത്തരം നല്‍കിയില്ല.
യു.എസ് സ്ഥാനപതിയായി സ്റ്റാമര്‍ നിയമിച്ച പീറ്റർ മാൻഡൽസണിനെതിരെ എപ്സ്റ്റൈന്‍ ഫയലുകളില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് രാജി ആവശ്യം ഉയര്‍ന്നത്. പ്രധാനമന്ത്രിയുടെ കമ്മ്യൂണിക്കേഷൻസ് മേധാവിയും അടുത്ത സഹായിയും രാജി നല്‍കയതോടെ പ്രധാനമന്ത്രിയും രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി. സ്കോട്ടിഷ് ലേബർ പാർട്ടി നേതാവ് അനസ് സർവാറും സ്റ്റാമറുടെ രാജി ആവശ്യപ്പെട്ടു. ഇതോടെ ലേബര്‍ പാര്‍ട്ടി എം.പിമാരുടെ യോഗത്തിലാണ് രാജി ആവശ്യം തള്ളിയത്. മന്ത്രിമാര്‍ ഉള്‍പ്പെടെ സ്റ്റാമര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
അതിനിടെ ആന്‍ഡ്രൂ രാജകുമാറിനെതിരായ അന്വേഷണത്തില്‍ പിന്തുണ പ്രഖ്യാപിച്ച് ചാള്‍സ് രാജാവ് രംഗത്തെത്തി. ജെഫ്രി എപ്സ്റ്റീന്റെ കൂട്ടാളി ഗിലെയിൻ മാക്സ്‌വെൽ യുഎസ് കോണ്‍ഗ്രസ് സമിതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വിസമ്മതിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാപ്പു നൽകിയാൽ എല്ലാം തുറന്നുപറയാമെന്ന് മാക്സ്‌വെലിന്റെ അഭിഭാഷകൻ അറിയിച്ചു. ട്രംപിൽനിന്ന് ദയാഹർജി നേടിയെടുക്കാനുള്ള പ്രചാരണത്തിനായാണ് മാക്സ്‌വെൽ മൊഴിയെടുപ്പിനെ ഉപയോഗിക്കുന്നതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു.