US President Donald Trump addresses the media as he leaves the congress centre during the World Economic Forum (WEF) annual meeting in Davos on January 21, 2026. The World Economic Forum takes place in Davos from January 19 to January 23, 2026. (Photo by Fabrice COFFRINI / AFP)
ദാവോസില്‍ നടന്ന ലോകസാമ്പത്തിക ഫോറത്തില്‍ സംസാരിക്കവേ വന്ന നാക്കുപിഴയില്‍ ട്രംപിനെ പരിഹസിച്ച് സോഷ്യല്‍മീഡിയ. രൂക്ഷമായിക്കൊണ്ടിരുന്ന എട്ട് യുദ്ധങ്ങള്‍ താനിടപെട്ട് ഇല്ലാതാക്കിയെന്ന് അവകാശവാദമുന്നയിക്കുന്നതിനിടെയാണ് രാജ്യങ്ങളുെട പേരുകള്‍ മാറിപ്പോയത്. അര്‍മേനിയ–അസര്‍ബൈജാന്‍ യുദ്ധം ഇല്ലാതാക്കിയത് വന്‍നേട്ടമാണെന്നാണ് ട്രംപ് പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ പറഞ്ഞുവന്നപ്പോള്‍ രാജ്യം അബെര്‍–ബാജന്‍ ആയിപ്പോയി. അങ്ങനെയൊരു രാജ്യമുണ്ടോയെന്നായി സോഷ്യല്‍ലോകത്തിന്റെ അന്വേഷണം. ‘ഞാന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു, ഇന്ത്യ–പാക്കിസ്ഥാന്‍, പുടിന്‍ എന്നെ വിളിച്ചിരുന്നു, മറ്റ് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും അവസാനിപ്പിച്ചു, പ്രധാനമായും അബെര്‍ ബാജന്‍, ’– ഇതായിരുന്നു ട്രംപിന്റെ വാക്കുകള്‍
സോഷ്യല്‍മീഡിയയില്‍ ട്രംപിന്റെ നാക്കുപിഴയെ പരിഹസിച്ചും ട്രോളിയും നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്നതിനു പിന്നാലെ പുതിയൊരു രാജ്യവും ട്രംപ് കണ്ടെത്തിയെന്ന് ഒരാള്‍ കുറിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറിനൊപ്പമുള്ള സംയുക്ത വാർത്താസമ്മേളനത്തിലും ട്രംപ് സമാനമായ തെറ്റ് ആവര്‍ത്തിച്ചിരുന്നു. അതേസമയം നാക്കുപിഴ സ്വാഭാവികമെന്നു പറഞ്ഞ് ചിലര്‍ വിഡിയോക്ക് താഴെ പ്രതികരിക്കുന്നുണ്ട്.
അതിനിടെ ഗ്രീന്‍ലാന്റിന്റെ പേരുമാറി ട്രംപ് ഐസ്‌ലന്റ് എന്നു പറഞ്ഞതും ഫോറത്തില്‍ പങ്കെടുത്ത നേതാക്കളേയും സാമ്പത്തിക വിദഗ്ധരേയും വെട്ടിലാക്കി. കഴിഞ്ഞ ഓഗസ്റ്റിലാണ് അർമേനിയയും അസർബൈജാനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനായി ട്രംപ് വൈറ്റ് ഹൗസില്‍ ഇരുരാജ്യങ്ങളുടേയും നേതാക്കളുമായി ചര്‍ച്ച നടത്തി കരാറിലെത്തിയത്.