ഇറാന് – ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ കൂടുതല്‍ പ്രകോപനവുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയുടെ ഒളിയിടം അറിയാമെന്നും തല്‍ക്കാലം വധിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ക്ഷമ അവസാനിച്ചുതുടങ്ങിയെന്നും നിരുപാധികം കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ പൗരന്‍മാരെയും സൈനികരേയും ആക്രമിക്കരുതെന്നും ട്രംപ് ഇറാനോട് ആവശ്യപ്പെട്ടു. അതിനിടെ, അമേരിക്കയുടേയും ഇറാന്‍റേയും ഉന്നതഉദ്യോഗസ്ഥരെ ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ ഖത്തറും ഒമാനും നീക്കം തുടങ്ങി. സമാധാനനീക്കവുമായി യുഎഇ പ്രസിഡന്റ്, ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു.
നേരത്തെ ടെഹ്റാന്‍ നഗരം അടിയന്തരമായി ഒഴിപ്പിക്കണമെന്ന ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജി7 ഉച്ചകോടിയിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇറാന്റെ ആണവ പദ്ധതികൾ നിയന്ത്രിക്കണമെന്ന് ട്രംപ് ഉച്ചകോടിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മധ്യേഷ്യയിലേക്ക് യുഎസ് യുദ്ധവിമാനങ്ങളയച്ചു. F-16, F-22 F-35 വിമാനങ്ങളാണ് മധ്യേഷ്യയിലേക്ക് അയച്ചത്. അതേസമയം ഇസ്രയേലിനെതിരെ തിരിച്ചടിക്കുന്ന ഇറാന്‍ ടെല്‍ അവീവിലെ മൊസാദ് കേന്ദ്രം ആക്രമിച്ചതായി അവകാശപ്പെട്ടു. ഇറാന്റെ അവകാശവാദം ഇസ്രയേല്‍ നിഷേധിച്ചു.