സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായ ഡസ്റ്റിങ് ചാലഞ്ച് പരീക്ഷിച്ച കൗമാരക്കാരിക്ക് ദാരുണാന്ത്യം. അരിസോന സ്വദേശിയായ 19 വയസ്സുകാരി റെന്ന ഒ റോർക്കിയാണ് ഡസ്റ്റിങ് എന്നും ക്രോമിങ് എന്നും പേരുള്ള ചാലഞ്ച് പരീക്ഷിച്ചതിനു പിന്നാലെ മരിച്ചത്. കീ ബോർഡ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്പ്രേ ശ്വസിച്ചുകൊണ്ടുള്ള ചാലഞ്ചാണ് ഡസ്റ്റിങ്. സമൂഹമാധ്യമത്തിൽ വിഡിയോകൾക്ക് കൂടുതൽ കാഴ്ചക്കാരെ കിട്ടാൻ ചിലർ ഇതു ചാലഞ്ചായി പ്രചരിപ്പിച്ചിരുന്നു.
ഇത് അനുകരിച്ച് സ്പ്രേ ശ്വസിച്ചതിനെ തുടർന്ന് റെന്നയ്ക്ക് ഹൃദയാഘാതമുണ്ടായി. ഒരാഴ്ചയോളം അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ റെന്നയുടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഡസ്റ്റിങ് ചാലഞ്ച് വലിയ അപകടമാണെന്നും സ്പ്രേയിലെ രാസവസ്തുക്കൾ ശ്വാസകോശത്തിലെയും ശരീരത്തിലെയും ഓക്സിജനെ ഇല്ലാതാക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ഇത് കരൾ, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.