ajay-rahul

പീഡനക്കേസിൽ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയതിന് പിന്നാലെ പരോക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിൽ. കാണ്ടാമൃഗത്തിന്റെ ചിത്രവും തൊലിക്കട്ടി അപാരം എന്ന ക്യാപ്ഷനും ഫെയ്സ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചായിരുന്നു പ്രതികരണം. പോസ്റ്റിന് പിന്നാലെ അജയ് തറയിലിനെതിരെ സൈബർ ആക്രമണവും തുടങ്ങിയിട്ടുണ്ട്.

15 ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ചാണ് രാഹുല്‍ വോട്ടുചെയ്യാനെത്തിയത് ഇന്നലെയാണ്. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുല്‍ വോട്ട് ചെയ്തത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ ഈ വാര്‍ഡിലാണ് രാഹുല്‍ താമസിക്കുന്ന ഫ്‌ളാറ്റുള്ളത്. സത്യം വിജയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

വോട്ട് ചെയ്യാൻ എത്തിയ രാഹുലിനെ കൂക്കു വിളിലൂടെയാണ് സിപിഎം പ്രവർത്തകർ എതിരേറ്റത്. പീഡനപരാതി വന്നതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍പോയത്. ഇതിനിടെ ആദ്യ പീഡനക്കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ബുധനാഴ്ച രണ്ടാമത്തെ പീഡനക്കേസില്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയുംചെയ്തു. 

ENGLISH SUMMARY:

Rahul Mamkootathil, accused in an assault case, faced indirect criticism from Congress leader Ajay Tharayil. The criticism followed Rahul's appearance to vote in Palakkad after being in hiding, sparking online backlash against Ajay.