പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും ഒന്നുനിര്‍ത്തിയതേയുള്ളൂവെന്നും ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡര്‍ ജെപി സിങ്. ഹാഫിസ് സയ്യിദ്, സാജിദ് മിര്‍, സാക്കിയുര്‍ റഹ്മാന്‍ ലഖ്‌വി എന്നിവരെ ഇസ്ലമാബാദ് ഇന്ത്യയ്ക്കു കൈമാറിയാല്‍ എല്ലാ പ്രശ്നങ്ങളും തീരുമെന്നും സിങ് പറയുന്നു. തഹാവൂര്‍ ഹുസൈന്‍ റാണയെ യുഎസ് ഇന്ത്യയ്ക്കു കൈമാറിയതുപോലെ ഹാഫിസിനേയും കൈമാറിയാല്‍ സംഘര്‍ഷം അവസാനിപ്പിക്കാമെന്നും സിങ് .
ഇസ്രയേലി ടിവി ചാനല്‍ ഐ24നു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജെപി സിങ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മതം നോക്കി 26 നിരപരാധികളെ തീവ്രവാദികള്‍ കൊന്നൊടുക്കിയതിന്റെ പ്രതികാരമായി ഭീകരകേന്ദ്രങ്ങള്‍ മാത്രമാണ് ഇന്ത്യ ലക്ഷ്യംവച്ചത്. തീവ്രവാദത്തിനെതിരായ നടപടി ഇനിയും തുടരും, തീവ്രവാദികളെ വേരോടെ നശിപ്പിക്കുകയെന്നതാണ് ഇന്ത്യയുടെ ആവശ്യമെന്നും സിങ് വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറിനിടെ മേയ് 10ന് നൂര്‍ഖാന്‍ ബേസ് ആക്രമിച്ചത് ഇന്ത്യയുെട ഗെയിം ചേഞ്ചര്‍ തന്ത്രമായിരുന്നു. ഇസ്ലമാബാദിനെ പാനിക് ആക്കാന്‍ ആ ആക്രമണംകൊണ്ട് സാധിച്ചു, തുടര്‍ന്നാണ് പാക് ഡിജിഎംഒ ഇന്ത്യന്‍ ഡിജിഎംഒയെ ബന്ധപ്പെട്ടതും വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം ഉന്നയിച്ചതും.
നദീജല വിഷയവും ഒരു തരത്തിലുളള യുദ്ധമാണെന്നും പാക്കിസ്ഥാനിലേക്ക് ഇന്ത്യ വെള്ളമൊഴുക്കിയാല്‍ തിരിച്ച് ഇന്ത്യയിലേക്ക് തീവ്രവാദമൊഴുക്കും എന്നതാണ് ആ രാജ്യത്തിന്റെ നിലപാടെന്നും ഇതാണീ യുദ്ധത്തിനു കാരണമെന്നും അദ്ദേഹം പറയുന്നു. പഹൽഗാം ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്താമെന്ന പാക്കിസ്ഥാന്റെ ഓഫര്‍ മറ്റൊരു ഗൂഢതന്ത്രമാണെന്നും മുംബൈ, പഠാൻകോട്ട്, പുല്‍വാമാ ആക്രമണങ്ങളിലെ അന്വേഷണ റിപ്പോര്‍ട്ട് എവിടെയെന്നും അദ്ദേഹം ചോദിക്കുന്നു.