സോഷ്യല്‍ മീഡിയ ഒരുപാട് ചര്‍ച്ച ചെയ്ത കഥാപാത്രമാണ് 'യൂഫോറിയ' സീരിസിലെ 'കാസി'. നടി സിഡ്നി സ്വീനിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. അടുത്തിടെ പുറത്തുവന്ന സീരിസിന്‍റെ മൂന്നാം സീസണില്‍ സിഡ്നിയുടെ ബോള്‍ഡ് രംഗങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന രീതി സിഡ്നിയുടെ അന്തസിന് നിരക്കുന്നതല്ലെന്നും താരത്തിന്‍റെ ശരീരത്തെ അമിതമായി ഒബ്ജെക്ടിഫൈ ചെയ്യുന്നതാണെന്നുമായിരുന്നു വിമര്‍ശനം.
എന്നാല്‍ ബോള്‍ഡ് രംഗങ്ങള്‍ സിഡ്നിയുടെ നിര്‍ദേശ പ്രകാരം തന്നെയാണ് ചേര്‍ത്തതെന്ന് പറയുകയാണ് സീരിസിന്‍റെ സംവിധായകന്‍ സാം ലെവിന്‍സണ്‍. പരമ്പരയുടെ അവസാന സീസണിൽ സിഡ്നിയുടെ കഥാപാത്രത്തിന്റെ ബോള്‍ഡ് രംഗങ്ങൾ കുറയ്ക്കാൻ താന്‍ നിർദേശിച്ചപ്പോൾ, കഥയുടെ പൂർണതയ്ക്ക് അത് ആവശ്യമാണെന്ന് താരം തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ലെവിന്‍സണ്‍ പറഞ്ഞു.
'ഇക്കാര്യത്തെ പറ്റി പറഞ്ഞപ്പോള്‍ നിങ്ങളെന്താ തമാശ പറയുകയാണോ എന്ന ഭാവത്തിലായിരുന്നു സിഡ്നി. താനൊരു ഒണ്‍ലി ഫാന്‍സ് മോഡലായാണ് അഭിനയിക്കുന്നതെന്നും സിഡ്നി പറഞ്ഞു. അവര്‍ അപാര ധൈര്യമുള്ള ഒരു പ്രഫഷണല്‍ അഭിനേത്രിയാണ്. ഞങ്ങള്‍ തമ്മില്‍ ഒരു വിശ്വാസമുണ്ട്.
നോക്കൂ, ഞങ്ങള്‍ സ്ത്രീകള്‍ക്ക് പണം ലഭിക്കുന്ന ഒണ്‍ലി ഫാന്‍സ് ലോകത്തെ പറ്റിയാണ് പറയുന്നത്. അവിടെ സ്ത്രീകള്‍ ചെവിയുടെ രൂപത്തിലുള്ള മൈക്രോഫോണിലൂടെ മന്ത്രിക്കും. ഒരു തരത്തില്‍ അതില്‍ കുറച്ച് അസംബന്ധം ഉണ്ട്. എന്നാല്‍ രസകരവുമാണ്. അത് കൂടുതല്‍ വിശ്വസനീയവും നര്‍മകരവും നാടകീയവുമാക്കാനും കഥാപാത്രത്തിന്‍റെ വലിയ ആവശ്യങ്ങളും ആഗ്രഹങ്ങളും കാണിക്കാനാണ് ശ്രമിച്ചത്,' ലെവിന്‍സണ്‍ പറഞ്ഞു.
ആദ്യസീസണുകളിലെ ബോള്‍ഡ് രംഗങ്ങളിന്മേല്‍ ഉയര്‍ന്ന വിമര്‍ശനങ്ങളിലും ലെവിന്‍സണ്‍ മറുപടി നല്‍കി. ബോള്‍ഡ് രംഗങ്ങള്‍ ആവശ്യപ്പെടുന്ന കഥാപാത്രമാണ് കാസി. ഓഡിഷന്‍ സമയത്ത് തന്നെ ബോള്‍ഡ് രംഗങ്ങളെ പറ്റി അഭിനേതാക്കള്‍ക്ക് വിവരം കൊടുക്കാറുണ്ടെന്നും ലെവിന്‍സണ്‍ വ്യക്തമാക്കി.