ഇന്‍സ്റ്റഗ്രാം റീലുകളില്‍ തരംഗമാകുന്നത് 'രാമസ്വാമിക്ക് തോട്ടമുണ്ട്' എന്ന പാട്ടാണ്. എവിടെ നിന്നു വന്നെന്നറിയാത്ത ആ പാട്ടിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മിമിക്രി-കോമഡി താരങ്ങളായ അകേഷും അഖിലുമാണ്. മഴവില്‍ മനോരമയിലെ ബമ്പർ ചിരിയിലെ ഒരു എപ്പിസോഡിൽ ഇവര്‍ പാടിയ ഗാനമാണ് ഹിറ്റടിച്ചത്. ഷോ സംപ്രേക്ഷണം ചെയ്ത് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പാട്ട് റീലുകളിൽ തരംഗമാകുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നും, ഒട്ടുംപ്രതീക്ഷിച്ചില്ലെന്നും റീച്ച് ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഇരുവരും പറയുന്നു.
'ബംപര്‍ ചിരിയിലെ ചാറ്റ് വൈബാക്കാന്‍ പാടിയ പാട്ടായിരുന്നു. രണ്ടുദിവസം കഴിഞ്ഞാണ് റീലുകളിൽ തങ്ങളുടെ പാട്ട് വൈറലാകുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഒരിക്കൽ പോലും മെസ്സേജ് അയക്കാത്തവർ വരെ അഭിനന്ദനങ്ങൾ അറിയിച്ചു' ഇരുവരും മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാൽ സോഷ്യൽ മീഡിയയിൽ എല്ലാവരും തിരയുന്നത് പോലെ ഈ ഗാനത്തിന്റെ യഥാർത്ഥ രചയിതാവ് ആരാണെന്ന കാര്യത്തിൽ ഇവർക്കും കൃത്യമായ വിവരമില്ല. അങ്കണവാടികളിലും മറ്റും പണ്ട് മുതൽ കുട്ടികൾ കേട്ടുപരിചയിച്ച നാടൻ വരികളാണ് തങ്ങൾ വേദിയിൽ അവതരിപ്പിച്ചതെന്നും, ഇതിന്റെ യഥാർത്ഥ സൃഷ്ടാക്കൾ വേറെ എവിടെയോ ഉണ്ടെന്നും അകേഷും അഖിലും കൂട്ടിച്ചേർത്തു.
സത്യത്തില്‍ പാട്ടുകാരല്ല ഇരുവരും കോമഡികള്‍ ചെയ്യുന്ന അകേഷിനും അഖിലിനും ആഗ്രഹം സിനിമയാണ്. മഴവിൽ മനോരമ വേദിയിലൂടെ വൻ ജനപ്രീതിയും മുൻപത്തേക്കാൾ വലിയ റീച്ചും ലഭിച്ചെങ്കിലും, തങ്ങളുടെ യഥാർത്ഥ ലക്ഷ്യം സിനിമയിൽ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണെന്ന് ഇരുവരും പറയുന്നു.