SPVENKITESH
മലയാളമുള്ള കാലത്തോളം ഓര്‍ത്തിരിക്കാന്‍ പാകത്തിന് ഒരുപിടി പാട്ടുകള്‍ സമ്മാനിച്ചാണ് എസ്.പി.വെങ്കിടേഷിന്‍റെ മടക്കം. അച്ഛനില്‍ നിന്ന് പകര്‍ന്ന് കിട്ടിയ സംഗീതവുമായാണ് എസ്.പി.വി സിനിമയിലെത്തിയത്. മാന്‍ഡലിനായിരുന്നു വെങ്കിടേഷിന്‍റെ ജീവാത്മാവെന്ന് പറയാം. പിന്നാലെ ഗിത്താറും പഠിച്ചെടുത്തു 1968 മുതലേ തെന്നിന്ത്യന്‍ സിനിമകളുടെ ഓര്‍ക്കസ്ട്രയില്‍ കൂടെക്കൂടി. 1971 ഗിത്താര്‍ വായിച്ച് സിനിമാ യാത്ര ഒഫീഷ്യലാക്കി. സംഗീത സംവിധായകന്‍ വിജയഭാസ്കറിനൊപ്പമായിരുന്നു തുടക്കം. 1983ലാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. ഡെന്നീസ് ജോസഫും തമ്പി കണ്ണന്താനവും കൈ പിടിച്ചതോടെ 90കളില്‍ മലയാളത്തില്‍ എസ്.പി. വെങ്കിടേഷ് വസന്തം തന്നെ തീര്‍ത്തു.
തൊട്ടതെല്ലാം സൂപ്പര്‍ഹിറ്റായി. രാജാവിന്‍റെ മകനിലെ സംഗീതവും പശ്ചാത്തല സംഗീതവും ആര്‍ക്കാണ് മറക്കാനാവുക. വഴിയോരക്കാഴ്ചകള്‍, വിളംബരം, കുട്ടേട്ടന്‍, മഹായാനം, ജോണി വാക്കര്‍, മിന്നാരം, മാന്നാര്‍ മത്തായി സ്പീക്കിങ്, മാന്ത്രികം എന്നീ സിനിമകളിലെല്ലാം കയ്യൊപ്പ്. രാജാവിന്‍റെ മകന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍ വാല്‍സല്യം , സ്ഫടികം, സൈന്യം എന്നിങ്ങനെ ഒരു പിടി ചിത്രങ്ങളില്‍ മലയാളി മറക്കാത്ത പാട്ടുകള്‍ . മലയാളം തന്ന സ്നേഹം ഒരിക്കലും മറക്കില്ലെന്നായിരുന്നു അദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞത്. പാട്ടുകള്‍ എക്കാലവും ആളുകളുടെ മനസില്‍ തങ്ങി നില്‍ക്കണമെന്നും സിനിമ കഴിയുമ്പോള്‍ മറന്ന് പോകരുതെന്നുമായിരുന്നു എസ്.പി.വി ലൈന്‍.
കാലമിത്ര കഴിഞ്ഞിട്ടും മലയാളം തന്നെ ഓര്‍ക്കുന്നവെന്നതിലും ആളുകള്‍ ഫെയ്സ്ബുക്കില്‍ എഴുതുന്നുവെന്നതിലും സന്തോഷമുണ്ടെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളേപ്പം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് മടങ്ങി വന്നത്. തെന്നിന്ത്യന്‍ സിനിമകള്‍ക്ക് പുറമെ ബോളിവുഡിലും ബംഗാളിയിലും അദ്ദേഹം സിനിമകള്‍ക്ക് സംഗീതമൊരുക്കി.