ഇത്തവണത്തെ ഗ്രാമി അവാർഡ് വേദി പുതു ചരിത്രം മാത്രമല്ല, പുതിയ വിവാദങ്ങള്‍ക്കുമാണ് തിരികൊളുത്തിയത്. ഈ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയതാകട്ടെ ഗായകന്‍ ജസ്റ്റിൻ ബീബറും അമേരിക്കൻ ഗായിക ചാപ്പൽ റോണുമാണ്. ഗ്രാമി വേദിയിലെ വേഷവിധാനം കൊണ്ടാണ് ഇരുവരും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. അർധ നഗ്നരായാണ് ജസ്റ്റിൻ ബീബറും ചാപ്പൽ റോണും വേദിയിലെത്തിയത്.
നാല് വർഷത്തിന് ശേഷം ആദ്യമായാണ് ഗ്രാമി വേദിയില്‍ ജസ്റ്റിൻ ബീബറെത്തുന്നത്. ആ തിരിച്ചുവരവ് അദ്ദേഹം അടയാളപ്പെടുത്തിയത് വെറും ബോക്സര്‍ ഷോട്ട്സും ഒരു ജോടി കറുത്ത സോക്‌സും മാത്രം ധരിച്ചായിരുന്നു. മികച്ച ആർ & ബി പ്രകടന വിഭാഗത്തിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട, തന്‍റെ ‘യുക്കോൺ’ ഗാനമാണ് ജസ്റ്റിൻ ഗ്രാമി വേദിയിൽ അവതരിപ്പിച്ചത്.
അതേസമയം, ഷോ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ചാപ്പൽ റോണ്‍ വിവാദത്തിന് തിരികൊളുത്തി. അർധ നഗ്നയായാണ് ചാപ്പൽ റോണ്‍ ചടങ്ങിനെത്തിയത്. മാറിടത്തിലെ പിയേഴ്‌സിങ്ങിൽ ഘടിപ്പിച്ച ടോപ്‌ലെസ് ബർഗണ്ടി മഗ്ലർ ഗൗണാണ് ധരിച്ചത്. ആദ്യം ഒരു ഷാൾ കൊണ്ട് സ്വയം മറച്ചാണ് എത്തിയതെങ്കിലും പിന്നാലെ ഷാള്‍ മാറ്റി ക്യാമറകൾക്ക് മുന്നിൽ ആത്മവിശ്വാസത്തോടെ ചാപ്പൽ റോണ്‍ പോസ് ചെയ്തു. ‘ദ് സബ്‌വേ’ എന്ന ഗാനത്തിന് റിക്കോർഡ് ഓഫ് ദ് ഇയർ’, മികച്ച പോപ്പ് സോളോ പെർഫോമൻസ് എന്നീ വിഭാഗങ്ങളിലാണ് ഇത്തവണ ചാപ്പൽ നാമനിർദ്ദേശം ചെയ്യപ്പെട്ടത്.
വിവാദങ്ങള്‍ അവിടെയും തീര്‍ന്നില്ല, ഇത്തവണത്തെ ഗ്രാമി പുരസ്കാര ജേതാക്കളായ ബാഡ് ബണ്ണിയും ബില്ലി എലിഷും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിനെതിരെ വേദിയില്‍ പ്രതിഷേധിച്ചതിന് നേരെയും പിന്തുണയും വിമര്‍ശനങ്ങളുമുണ്ടായി. ‘ദൈവത്തിന് നന്ദി പറയുന്നതിനുമുമ്പ്, ഞാൻ പറയും: ഐസ് ഔട്ട്!’ എന്ന് പറഞ്ഞുകൊണ്ടാണ് ബാഡ് ബണ്ണി തന്‍റെ പ്രസംഗത്തിന് തുടക്കം കുറിച്ചത്. ഗ്രാമി വേദിയിലേക്ക് ജീവനുള്ള വെള്ള പ്രാവുമായി എത്തിയതിന് പിന്നാലെ സബ്രീന കാർപെന്റർക്കെതിരെ മൃഗാവകാശ പ്രവർത്തകരും രംഗത്തെത്തിയതും വിവാദമായിരുന്നു.