അരനൂറ്റാണ്ട് മുൻപ് ബ്ലാക്ക് ആൻഡ് വൈറ്റിന്റെ നിഴൽവെളിച്ചത്ത് പതിഞ്ഞ ഒരു മുഖം. വക്കീൽ കുപ്പായം അഴിച്ചുവച്ച് സിനിമയുടെ മാന്ത്രികലോകത്തേക്ക് നടന്നുകയറുമ്പോൾ അടങ്ങാത്ത അഭിനിവേശവും തോറ്റുകൊടുക്കില്ലെന്ന വന്യമായ വാശിയുമായിരുന്നു ആ നടന് കൂട്ട്. തലമുറകളെ ത്രസിപ്പിച്ച മമ്മൂട്ടിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ.
ചന്തുവിന്റെ ആത്മാഭിമാനവും ബഷീറിന്റെ അനശ്വര പ്രണയവും ബിലാൽ ജോൺ കുരിശിങ്കലിന്റെ ക്ലാസിക് സ്വാഗും വിസ്മയം തീർത്ത ഒരേ ശരീരം. മമ്മൂട്ടിക്ക് മുന്നിൽ തിയറ്ററുകൾ ഇളകിമറിയുന്ന കാഴ്ച തുടരുന്നു. Also Read: 13 സിനിമകളില്‍ നാലെണ്ണത്തിലെയും പ്രിയ നായകന്‍; വീണ്ടുമൊരു മമ്മൂട്ടി-അടൂര്‍ ‘പദയാത്ര’
കണ്ണുകളിൽ വാത്സല്യത്തിന്റെ കണ്ണീരുപ്പ് ചാലിക്കാൻ അച്ചൂട്ടിക്കും രാഘവനും കഴിഞ്ഞെങ്കിൽ അതേ കണ്ണുകളിൽ അധികാരത്തിന്റെ ചോരക്കറ പുരട്ടാൻ ഭാസ്കര പട്ടേലർക്കും കഴിഞ്ഞു. തിരുവിതാംകൂറിന്റെയും മലബാറിന്റെയും വള്ളുവനാടിന്റെയും ഭാഷാവഴക്കങ്ങളെ തന്റെ മാന്ത്രികശബ്ദത്തിൽ പകർന്നുനൽകിയ നടൻ.
പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ച് തലമുറകൾക്ക് പ്രചോദനമാകുന്ന മനുഷ്യൻ. താരപദവിയുടെ തച്ചുതകർത്ത് റോഷാക്കിലും നൻപകൽ നേരത്ത് മയക്കത്തിലും കാതലിലും ഭ്രമയുഗത്തിലും തന്നെത്തന്നെ കൊന്നുതീർത്ത് പുനർജനിക്കുന്ന വേട്ടക്കാരൻ.
പുതിയ കാലത്തിനൊപ്പം നടക്കുന്നവനല്ല, പുതിയ കാലത്തെ തനിക്ക് പിന്നാലെ നടത്തിക്കുന്നു മമ്മൂട്ടി.