തെന്നിന്ത്യൻ സൂപ്പർതാരം യഷ് നായകനാകുന്ന ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രം 'ടോക്സിക്കി'ൽ സ്ത്രീ കഥാപാത്രങ്ങളെ മോശമായി ചിത്രീകരിക്കുകയോ ഒബ്ജെക്ടിഫൈ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് സംവിധായിക ഗീതു മോഹൻദാസ്. ചിത്രത്തിലെ ദൃശ്യങ്ങളും പ്രമേയവും സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലടക്കം ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. കൊച്ചിയില്‍ ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികള്‍ക്കിടയിലാണ് ഗീതു നിലപാട് വ്യക്തമാക്കിയത്.
'സ്ത്രീകളെ ഞാന്‍ ഒബ്ജെക്ടിഫൈ ചെയ്തു എന്നെനിക്ക് തോന്നുന്നില്ല. രണ്ടാമതായി സിനിമ കാണുക എന്നുള്ളത് പ്രധാനപ്പെട്ടതാണ്, അതിനുശേഷം സിനിമയെ കുറിച്ച് സംസാരിക്കാം. സോഷ്യല്‍ മീഡിയയിലെ റെയ്ജ് ബെയ്റ്റിങ് എന്തുകൊണ്ടാണെന്ന് എനിക്ക് കൃത്യമായി അറിയാം. നിങ്ങളെല്ലാവരും തിയേറ്ററില്‍ വന്ന് ഈ സിനിമ കാണണം. അതിനുശേഷം ഒരു സംഭാഷണത്തിന് ഞാന്‍ റെഡിയാണ്. ഞാന്‍ പറയുന്ന രാഷ്ട്രീയം എന്താണെന്നും എനിക്ക് ബോധ്യമുണ്ട്. കല ആളുകളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാകണം,' ഗീതു മോഹന്‍ദാസ് പറഞ്ഞു.
അതേസമയം ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിലെ ആക്ഷനും സംഗീതവും മികച്ച നിലവാരം പുലർത്തുന്നു എന്നാണ് പ്രേക്ഷക പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനും ഗീതുവിനുമെതിരെ കടുത്ത സൈബര്‍ അറ്റാക്കാണ് നടക്കുന്നത്. യഷിന് പുറമെ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്