ചെന്നൈ ഫോർട്ട് സെന്റ് ജോർജിൽ നടന്ന തമിഴ്നാട് സര്‍ക്കാറിന്‍റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ ശ്രദ്ധേയ സാന്നിധ്യമായി തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണന്‍. ചടങ്ങുകള്‍ തുടങ്ങുന്നതിന് മുന്‍പു തന്നെ വേദിയുടെ മുൻനിരയിൽ ഇരിക്കുന്ന തൃഷയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുച്ചിരുന്നു. തൃഷയെ കൂടാതെ സിനിമാ-രാഷ്ട്രീയ രംഗങ്ങളിലെ മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
അമ്മയോടൊപ്പം ചടങ്ങിൽ എത്തിയ തൃഷ, വിഐപി വിഭാഗത്തിന് അനുവദിച്ച ആദ്യ നിരയിലാണ് ഇരുന്നത്. വിജയ്‌യുടെ അച്ഛനും പ്രശസ്ത സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറിനും അമ്മ ശോഭയ്ക്കും അടുത്തായിട്ടായിരുന്നു തൃഷയുടെ ഇരിപ്പിടം. കഴിഞ്ഞ മേയില്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും തൃഷയുടെ സാന്നിധ്യം വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വാതന്ത്ര്യദിന ചടങ്ങിലും താരം എത്തിയത്.
ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പതാക ദേശീയ പതാക ഉയർത്തി. തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം വിജയ് പങ്കെടുക്കുന്ന പ്രധാന ഔദ്യോഗിക ചടങ്ങുകളിൽ ഒന്നായിരുന്നു ഇത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഫോർട്ട് സെന്റ് ജോർജിൽ നടന്ന പരേഡിലും മറ്റ് ഔദ്യോഗിക പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തു. വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് ചെന്നൈയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ പൂർത്തിയായത്.
വിജയ്‌യുടേയും സംഗീതയുടെയും വിവാഹമോചന വാർത്തകൾ പുറത്തുവന്ന സമയം മുതല്‍ വിജയ്‌യും തൃഷയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വിഷയങ്ങളിൽ തൃഷയോ വിജയ്‌യോ പരസ്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ നിലവില്‍ സംഗീത ഹർജി പിൻവലിക്കുകയും വിജയ്‌യും സംഗീതയും ഒരുമിക്കുന്ന എന്ന തരത്തിലുള്ള വാർത്തകൾ സജീവമാകുകയും ചെയ്തിട്ടുണ്ട്. ചെങ്കൽപ്പട്ട് കുടുംബ കോടതിയിൽ നൽകിയിരുന്ന വിവാഹമോചന ഹർജിയാണ് സംഗീത കഴിഞ്ഞ ദിവസം പിന്‍വലിച്ചത്.