എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാനത്തെ ഔദ്യോഗിക സ്വാതന്ത്ര്യദിന ചടങ്ങുകളിൽ വന്ദേമാതരം ആലപിച്ചില്ല. ദേശീയഗാനം മാത്രമാണ് ആലപിച്ചത്. എല്ലാവരെയും ചേർത്തുനിർത്തുന്ന പുതുയുഗ കേരളമാണ് ലക്ഷ്യമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മതേതരത്വത്തിലും ജനാധിപത്യത്തിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. Also Read: ചെങ്കോട്ടയില്‍ വന്ദേമാതരം; '12 വര്‍ഷം വലിയ മാറ്റങ്ങള്‍'; എല്ലാവിഭാഗം ജനങ്ങളെയും കേട്ടെന്ന് പ്രധാനമന്ത്രി
മതേതരത്വത്തിലും ജനാധിപത്യത്തിലും വിട്ടുവീഴ്ചയില്ല. ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഔദാര്യമല്ല, അവകാശമാണ്. യുവതയാണ് രാജ്യത്തിന്‍റെ യഥാര്‍ഥ സമ്പത്ത്. ഇന്ത്യയെന്ന വികാരം കെടാതെ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ സേനാവിഭാഗങ്ങൾക്കൊപ്പം എൻസിസി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ്, സ്കൗട്ട്സ് തുടങ്ങിയ വിഭാഗങ്ങളും പരേഡിൽ പങ്കെടുത്തു.മറ്റു ജില്ലകളിലും മന്ത്രിമാര്‍ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. കൊല്ലം ആശ്രാമം മൈതാനത്ത് ഷിബു ബേബി ജോണും പത്തനംതിട്ടയില്‍ പിസി വിഷ്ണുനാഥും പതാക ഉയര്‍ത്തി.തൃശൂരില്‍ ഒ.ജെ ജനീഷ്, പാലക്കാട് എന്‍.ഷംസുദ്ദീന്‍,കോട്ടയത്ത് മോൻസ് ജോസഫ്, കാസര്‍കോട് കെ.എം ഷാജി, കണ്ണൂരില്‍ സണ്ണി ജോസഫ്, മലപ്പുറത്ത് പികെ ബഷീര്‍,കോഴിക്കോട് ബിന്ദു കൃഷ്ണ, എറണാകുളത്ത് റോജി എംജോണ്‍, വയനാട് ടി.സിദ്ദിഖ്, ആലപ്പുഴയില്‍ എം ലിജു, ഇടുക്കിയില്‍ അനൂപ് ജേക്കബ് എന്നിവര്‍ പതാക ഉയര്‍ത്തി. കെപിസിസി ആസ്ഥാനത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും തിരുവനന്തപുരം കോര്‍പറേഷനില്‍ വിവി രാജേഷും പതാക ഉയര്‍ത്തി.
രാജ്യത്തോടൊപ്പം കേരളവും ലോകമെമ്പാടുമുള്ള മലയാളി സമൂഹവും എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കുചേർന്നു. നിയമസഭയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കി. ദേശീയഗാനത്തിന്‍റെ അകമ്പടിയോടെ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം ചെയ്തായിരുന്നു ആഘോഷങ്ങള്‍.
അതേസമയം, രാജ്യതലസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു. രാജ്യത്തിന് അഭിമാനനിമിഷമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വന്ദേമാതരം എല്ലാ ഇന്ത്യക്കാരുടെയും ഹൃദയങ്ങളിൽ അലയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കളിൽ വലിയ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യുവതലമുറയ്ക്ക് ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ തന്നെ വികസിപ്പിച്ച 6G സാങ്കേതികവിദ്യ യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്നും മോദി കൂട്ടിച്ചേർത്തു.
കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിലെ ഒരു വിഭാഗത്തെയും വേർതിരിച്ചുനോക്കിയിട്ടില്ലെന്നും എല്ലാവരെയും ഉൾക്കൊണ്ടാണ് സർക്കാർ പ്രവർത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്തിന്‍റെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ ആണവ റിയാക്ടറുകൾ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.