തനിക്ക് നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി മോഡലും റിയാലിറ്റി ടിവി താരവുമായ ആകാൻക്ഷ ചൗധരി. ബ്യൂട്ടി പേജന്റ് രംഗത്തെ പ്രമുഖനായ വ്യകതിയില്‍ നിന്നുമാണ് തനിക്ക് മോശം അനുഭവം നേരിട്ടതെന്ന് ആകാൻക്ഷ പറഞ്ഞു. നെറ്റ്ഫ്ള്കിസ് റിയാലിറ്റി ഷോയായ ലോക്ക് അപ്പ്: സച്ച് യാ സസായില്‍ വച്ചാണ് ആകാംക്ഷ ഇക്കാര്യം തുറന്നുപറഞ്ഞത്.
'സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള വസ്ത്രങ്ങൾക്കും പരിശീലനത്തിനുള്ള ഫീസിനുമായി തനിയ്ക്ക് ഒന്നുരണ്ട് ലക്ഷം രൂപ ആവശ്യമായിരുന്നു. ഇത് നൽകാൻ എന്‍റെ മാതാപിതാക്കൾക്ക് സാധിക്കുമായിരുന്നില്ല മത്സരാർത്ഥികളെ സാമ്പത്തികമായി സഹായിക്കാറുള്ള, പേജന്റ് രംഗത്തെ പ്രശസ്തനായ ഒരു വ്യക്തിയെ ഞാന്‍ സമീപിച്ചു. ഞങ്ങളുടെ മത്സരങ്ങളിൽ മുമ്പ് അദ്ദേഹം ഒരു ജഡ്ജിയായി വന്നിരുന്നതിനാൽ വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം. ജോലി ചെയ്ത് താന്‍ ആ കടം വീട്ടാമെന്നും പറഞ്ഞു.
മുൻപ് മെന്റർമാരോടൊപ്പം പോയിട്ടുള്ള പരിചയമുള്ളതിനാൽ, സംശയം ഒന്നും തോന്നാതെ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. അവിടെ എത്തിയപ്പോൾ അയാൾ മോശമായി പെരുമാറി. കെട്ടിപ്പിടിക്കാൻ എന്ന വ്യാജേന അടുത്ത് വരികയും, പിന്നീട് ബലമായി ശരീരത്തിൽ പിടിച്ചുവെച്ച് വിടാൻ വിസമ്മതിക്കുകയും ചെയ്തു. അയാളുടെ കൈകൾ ഞാന്‍ തള്ളിമാറ്റി. സാമ്പത്തിക സഹായത്തിന് പകരമായി ലൈംഗികബന്ധമാണ് അയാള്‍ ആവശ്യപ്പെട്ടത്. എല്ലാം അയാള്‍ പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു. ഒരു മാസത്തിനുള്ളില്‍ അഞ്ചാറ് തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമെന്ന് അയാള്‍ വിചാരിച്ചു.
ഞാൻ അദ്ദേഹത്തോട് പറഞ്ഞു, സർ, എനിക്ക് ഇത് അറിയില്ലായിരുന്നു. അറിയാമായിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നവെന്നും പറഞ്ഞു. രണ്ട് വർഷം കഴിയുമ്പോള്‍ നീ ഖേദിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭീഷണി. ഇവിടെ ഇതില്ലാതെ ഒന്നും നടക്കില്ല, കാരണം നീ ആരുമല്ല എന്നും അയാള്‍ പറഞ്ഞു. പക്ഷേ ആറ് മാസത്തിനിപ്പുറം ഞാൻ വലിയൊരു ഷോയിലെത്തി. ഒരു വർഷത്തിനുശേഷവും ഒരു വലിയ വേദികളിൽ ഒന്നിൽ നിൽക്കുന്നു,' കണ്ണ് നിറഞ്ഞ് ആകാൻക്ഷ പറഞ്ഞു. അനുഭവം പറഞ്ഞതിന് ശേഷം ആകാന്‍ക്ഷയുടെ അടുത്ത സുഹൃത്തും സഹമത്സരാര്‍ഥിയുമായ യോഗേഷ് അടുത്ത് വന്ന് ആശ്ലേഷിച്ച് ആശ്വസിപ്പിച്ചിരുന്നു.
വേദിയിൽ ഇത്തരമൊരു അനുഭവം തുറന്നുപറയാൻ കാണിച്ച വലിയ ധീരതയെ ഷോയുടെ അവതാരകരായ ഫറാ ഖാനും റിതേഷ് ദേശ്മുഖും അഭിനന്ദിച്ചു. ഇത്തരം വെല്ലുവിളികളെക്കുറിച്ച് തുറന്നുപറയാൻ അവൾ കാണിച്ച മനസ്സ് മറ്റുള്ളവർക്ക് വലിയ കരുത്ത് പകരുമെന്ന് റിതേഷ് ദേശ്മുഖ് കൂട്ടിച്ചേർത്തു