mohanlal-cyber-attack
  • കേരളത്തില്‍ എന്തെല്ലാം പ്രശ്നങ്ങളുണ്ടെന്നും ഹിന്ദുക്കളെ അപമാനിച്ചാല്‍ താങ്ങില്ലെന്നും കമന്‍റുകളില്‍

നീറ്റ് ക്രമക്കേടില്‍ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തെ മകള്‍ വിസ്മയ പിന്തുണച്ചില്‍ സൂപ്പര്‍താരം മോഹന്‍ലാലിന് നേരെ സൈബര്‍ ആക്രമണം രൂക്ഷം. ലോകകപ്പ് വിശേഷങ്ങള്‍ പങ്കുവച്ചുള്ള മോഹന്‍ലാലിന്‍റെ പോസ്റ്റിന് ചുവടെയാണ് അധിക്ഷേപ വാക്കുകള്‍ നിറയുന്നത്. കേരളത്തില്‍ എന്തെല്ലാം പ്രശ്നങ്ങളുണ്ടെന്നും ഹിന്ദുക്കളെ അപമാനിച്ചാല്‍ താങ്ങില്ലെന്നും കമന്‍റുകളിലുണ്ട്. 'മോഹന്‍ലാലിന്‍റെ മകള്‍ എന്നതിലപ്പുറം േകരളസമൂഹത്തില്‍ എന്ത് സ്ഥാനമാണ് ഇവര്‍ക്കുള്ളതെന്നും അപ്പന്‍ ഉണ്ടാക്കിയ കാശ് കൊണ്ട് വിദേശത്ത് സുഖമായി ജീവിച്ചിട്ട് ഭാരതത്തിലെ സര്‍ക്കാര്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ ഇറങ്ങിയിരിക്കുന്നുവെന്നും' കമന്‍റുകളിലുണ്ട്.  Also Read: ചര്‍ച്ച ആവശ്യപ്പെട്ട് ദുല്‍ഖര്‍; പിന്തുണയുമായി ആസിഫ് അലി

മകളോട് പോയി വകതിരിവെന്താണെന്ന് ആദ്യം പഠിക്കാന്‍ പറയണമെന്നെല്ലാമുള്ള കമന്‍റുകള്‍ക്ക് പുറമെ ഭീഷണി സ്വരത്തിലുള്ള പ്രതികരണങ്ങളും കാണാം. വിസ്മയയ്ക്കെതിരെയും ഇന്നലെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. രാജ്യത്തെ കലാപകാരികളെ പിന്തുണയ്ക്കുകയാണെന്നും, തീവ്രവാദികളെ വളര്‍ത്തുകയാണെന്നും ചില മക്കള്‍ മാതാപിതാക്കളുടെ അന്ത്യം കുറിക്കുമെന്നുമെല്ലാം വിദ്വേഷ കമന്റുകള്‍ വിസ്മയയുടെ പോസ്റ്റിലുണ്ടായിരുന്നു. 

അതേസമയം, ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവര്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളുടെ നിലപാടിനെ അഭിനന്ദിക്കുന്നുവെന്നും ശരിയായ മാര്‍ഗമാണ് ഈ പ്രതിഷേധമെന്നും  ഈ വിഷയം വിദ്യാര്‍ഥികളും വിദ്യാഭ്യാസ സമ്പ്രദായവുമായി ഉള്ളതാണെന്നും സല്‍മാന്‍ പ്രതികരിച്ചു. രാജ്യത്തിന‍്റെ ഭാവി വാഗ്ദാനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയെന്നത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്തമാണ്. അവര്‍ക്കൊപ്പം അണി ചേരേണ്ടത് പൊതുസമൂഹത്തിന്‍റെ കടമയാണെന്ന് ആസിഫലിയും പ്രതികരിച്ചു. പ്രകാശപൂര്‍ണമായ ഇന്ത്യയുടെ അടിത്തറ തന്നെ വിദ്യാര്‍ഥി ക്ഷേമമാണ്. ചര്‍ച്ചയ്ക്കിരുന്ന് എല്ലാവരുടെയും ആവശ്യങ്ങള്‍ കേട്ട് നല്ല ഭാവിക്കായി രമ്യമായ പരിഹാരം കാണണമെന്നായിരുന്നു മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിന്‍റെ പ്രതികരണം. സമരവേദിയില്‍ മലയാളി റാപ് താരം ഹനുമാന്‍ കൈന്‍ഡും, പ്രകാശ് രാജുമെല്ലാം പിന്തുണ അറിയിച്ച് എത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, നടന്‍ റഹ്മാന്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തുടങ്ങിയവരും പിന്തുണയുമായി രംഗത്തെത്തി.

പെല്ലറ്റ് തോക്കും ആണി തറച്ച ലാത്തിയും കണ്ണീര്‍വാതക ഷെല്ലും ഉപയോഗിച്ച് അതിക്രൂരമായാണ് ഡല്‍ഹി പൊലീസും റാപിഡ് ആക്ഷന്‍ ഫോഴ്സും സിആര്‍പിഎഫും ഉള്‍പ്പടെയുള്ള കേന്ദ്രസേന കുട്ടികളെ നേരിട്ടതെന്ന് ആശുപത്രി രേഖകളില്‍ പറയുന്നു. പ്രതിഷേധത്തിനിടെ മുന്നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കണ്ണില്‍ നിന്നും മുഖത്ത് നിന്നും കഴുത്തില്‍ നിന്നുമെല്ലാം പെല്ലറ്റുകള്‍ നീക്കം ചെയ്തു. 

ENGLISH SUMMARY:

Mohanlal faces severe cyber attacks on social media after his daughter Vismaya supported NEET protest. Users targeted his post about World Cup updates, demanding he teach his daughter common sense. Vismaya also faced vicious comments and threats for backing the student demonstrations in New Delhi. Meanwhile, prominent celebrities like Salman Khan and Asif Ali extended their support to the protesting students. Central forces faced severe criticism for using pellet guns and tear gas against the demonstrators, injuring over 300 students.