ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ മോഹന്‍ലാലിന്‍റെ മകള്‍ വിസ്മയക്കെതിരെ സൈബര്‍ അറ്റാക്ക്. 'സ്വന്തം പൗരന്മാരോട് ഒരു ജനാധിത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ?' എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കഴിഞ്ഞ ദിവസം വിസ്മയ കുറിച്ചത്. പിന്നാലെ പ്രധാനമായും ഫെയ്സ്ബുക്കിലൂടെയാണ് കടുത്ത അധിക്ഷേപവും അസഭ്യവും കമന്‍റുകളായി വന്നത്.
'പൃഥ്വിരാജിന്റെ ഗതി എന്താണെന്നു അച്ഛനോട് ചോദിച്ചാൽ പറഞ്ഞു തരും', 'പെട്ടന്നൊരു പൗര ബോധം, സിനിമയ്ക്ക് ആളെ കൂട്ടാൻ ചില പ്രതികരണങ്ങൾ നടത്തിയാൽ മതിയെന്ന് ആരെങ്കിലും ഉപദേശിച്ചിരുന്നോ?', 'പഹൽഗാമിൽ മതം ചോദിച്ചു പാവം മനുഷ്യരെ കൊന്നപ്പോൾ മിണ്ടാട്ടം മുട്ടിയവർക്ക് ഇപ്പോൾ സംസാരശേഷി തിരിച്ചു കിട്ടിയതിൽ വളരെ സന്തോഷം', 'ലാലേട്ടന്റെ പേര് കളഞ്ഞല്ലോ, എന്തായാലും മതിയായി ഇനി ഞാനും എൻറെ കുടുംബവും ഫ്രണ്ട്സും തിയേറ്ററിലേക്ക് ഇല്ല', 'രാജ്യത്ത് കലാപം നടത്തുന്നവരെ സപ്പോർട്ട് ചെയ്യുന്നവർ സൂക്ഷിച്ചോ', 'തീവ്രവാദികളെ സപ്പോർട് ചെയ്യുന്നു', 'ചില മക്കൾ പിതാവിന്റെ അന്തകരാവും', എന്നിങ്ങനെ പോകുന്നു വിദ്വേഷ കമന്‍റുകള്‍.
പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നാണ് വിസ്മയ കുറിച്ചത്. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ താരത്തിന് മോശം കമന്‍റുകള്‍ ലഭിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പ്രാചി തെഹ്‌ലാൻ, സംവിധായകൻ ആഷിഖ് അബു തുടങ്ങിയവരും സമരത്തെ പിന്തുണച്ചിരുന്നു. ഇവര്‍ക്കെതിരെയും ഫെയ്സ്ബുക്കില്‍ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.