ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. സമാധാനമുണ്ടാക്കണമെന്നും ഭാവി തലമുറയുടെ ജീവിതം തകര്‍ക്കരുതെന്നും കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 'ഇതിന് രാഷ്ട്രീയവും മതവും വിശ്വാസവും ജാതിയും വ്യവസ്ഥിതിയുമായി യാതൊരു ബന്ധവുമില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരനായിരിക്കുക എന്ന ആശയം ഉയർത്തിപ്പിടിക്കുന്നതിനെക്കുറിച്ചാണ്. നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തെ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ്. സമാധാനവും സാഹോദര്യവും ഉത്തരവാദിത്തത്തോടുകൂടിയ അന്തിമ ശക്തിയാവുന്നിടത്ത്, എല്ലാത്തിനും ഉപരിയായി മനുഷ്യത്വം വാഴുന്നിടത്ത്... ജയ് ഹിന്ദ്', കുഞ്ചാക്കോ ബോബൻ കുറിച്ചു.
വിസ്മയ മോഹന്‍ലാല്‍, ഹാഷിര്‍, ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പ്രാചി തെഹ്‌ലാൻ, സംവിധായകൻ ആഷിഖ് അബു തുടങ്ങിയവരും സമരത്തെ പിന്തുണച്ചിരുന്നു. പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നാണ് വിസ്മയ കുറിച്ചത്.
സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ലെന്നായിരുന്നു സമരത്തിനെതിരായ പോലീസ് നടപടിയോട് ടൊവിനോയുടെ പ്രതികരണം. ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ലെന്ന് കരുതുന്നവരുണ്ടെങ്കിൽ അടുത്ത ഊഴം നിങ്ങളുടേതാണെന്ന് പാര്‍വതി തിരുവോത്ത് കുറിച്ചു.