തനിക്കെതിരെ മോശം പ്രചാരണം നടത്തിയവര്‍ക്കെതിരെ നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ പൊലീസ് ആഭ്യന്തര മന്ത്രിയെ പറ്റിച്ചുവെന്ന് അന്‍സിബ ഹസന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഈ കേസുമായി ബന്ധപ്പെട്ട മറുപടി നല്‍കിയത്. താന്‍ എറണാകുളം സിറ്റി പൊലീസ് കമ്മിഷണറോട് കേസിനെക്കുറിച്ച് സംസാരിച്ചെന്നും എഫ്ഐആര്‍ എടുത്തെന്നുള്ള മറുപടിയാണ് ലഭിച്ചതെന്നുമായിരുന്നു മന്ത്രി മറുപടി നല്‍കിയത്.
എന്നാല്‍ താന്‍ നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസ് എഫ്ഐആറിട്ടില്ലെന്നും താങ്കളെ പൊലീസ് പറ്റിച്ചതാണെന്നും അന്‍സിബ എഫ്ബിയിലൂടെ വ്യക്തമാക്കുന്നു. ‘പൊലീസ് എഫ്ഐആർ എടുത്തിട്ടില്ല സാർ, എറണാകുളം സിറ്റി പോലീസ് കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ, FIR ഇടാത്തതിനെ തുടർന്ന് ഞാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് സാർ, കേസെടുക്കാനാവില്ല എന്ന് അവർ കോടതിയിലും പറഞ്ഞിട്ടുണ്ട് സാർ...’–എന്നാണ് അന്‍സിബയുടെ പോസ്റ്റ്.
രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ മറുപടിവിഡിയോ കൂടി പങ്കുവച്ചായിരുന്നു അന്‍സിബയുടെ പോസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി നല്‍കിയ മറുപടി ഇതായിരുന്നു– ‘ഈ പറഞ്ഞ വ്യക്തി, സിനിമാ നടിയാണ്, എന്നെ വിളിച്ചു, പരാതികൊടുത്തിട്ട് എഫ്ഐആര്‍ എടുക്കുന്നില്ലെന്ന് പറഞ്ഞു, ഞാന്‍ എറണാകുളം സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ച് ചോദിച്ചപ്പോള്‍ എഫ്ഐആര്‍ എടുത്തിട്ടുണ്ടെന്ന് പറഞ്ഞു. പൊലീസ് എഫ്ഐആര്‍ എടുത്താല്‍ പിന്നെ ഞാന്‍ ഇടപെടാന്‍ പാടില്ല, ഹോം മിനിസ്റ്ററിനു പോലും ഇടപെടുന്നത് തെറ്റാണ്, അന്വേഷണത്തില്‍ ഇടപെടുന്നത് ശരിയല്ല, പൊലീസ് എഫ്ഐആര്‍ എടുത്താല്‍ പിന്നെ അവരുടെ ജോലിയാണ് അന്വേഷിക്കുകയെന്നത്. ഇതു പറയാന്‍ ഞാനവരെ ( അന്‍സിബയെ) തിരിച്ചുവിളിച്ചപ്പോള്‍ ഫോണില്‍ കിട്ടിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
യൂട്യൂബ് ചാനലിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയവര്‍ക്കെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയുമെടുത്തില്ലെന്ന് ലക്ഷ്മിപ്രിയയെ ഉന്നമിട്ട് നടി അന്‍സിബ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ പരമാവധിയിൽ എത്തിച്ച് തനിക്കെതിരെ അസത്യപ്രചാരണം നടത്തിയവര്‍ക്കെതിരെയാണ് പരാതി നൽകിയതെന്നും, എന്നാൽ, ഈ വിഷയം കേവലം ഒരു 'മാനനഷ്ടക്കേസ്' മാത്രമാണ് എന്നാണ് പാലാരിവട്ടം പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നതെന്നും അന്‍സിബ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. മുഖ്യമന്ത്രി വി ഡി സതീശന്‍റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും കേരള പൊലീസ് മേധാവിയുടെയും സോഷ്യല്‍ മീഡിയ പേജുകള്‍ ടാഗ് ചെയ്തുകൊണ്ടായിരുന്നു അന്‍സിബയുടെ അന്നത്തെ പോസ്റ്റ്.