താരസംഘടനയായ അമ്മയിൽ ഭരണ പ്രതിസന്ധി. ഭരണസമിതി ഔദ്യോഗികമായി രാജി നൽകാതെ നിയമവിരുദ്ധമായി അഡ്ഹോക്ക് സമിതി ചേർന്നതിനെതിരെ ശ്വേത നിയമനടപടിയിലേക്ക് നീങ്ങിയേക്കും. നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ലെന്ന് ശ്വേത ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതിനിടെ സംഘടനയിൽ കൂടുതൽ രാജിക്കും സാധ്യതയേറുകയാണ്.
തനിക്കെതിരെയുള്ള ആരോപണങ്ങളിൽ നിരപരാധിത്വം തെളിയിക്കാതെ അമ്മ പ്രസിഡൻ്റ് സ്ഥാനം ഒഴിയില്ലെന്ന് ശ്വേത മേനോൻ വ്യക്തമാക്കിയിരുന്നു. അഡ്ഹോക്ക് കമ്മിറ്റി നിയമവിരുദ്ധമാണെന്നും ശ്വേത ആരോപിച്ചു.കുറ്റാരോപിതരായ ചിലർ സംഘടനയെ തട്ടിയെടുക്കാൻ അനുവദിക്കില്ലെന്നും താൻ അമ്മയുടെ പ്രസിഡൻ്റാണെന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന ഫെയ്സ്ബുക്ക് കുറിപ്പിൽ ശ്വേത വ്യക്തമാക്കി.
താൻ ജനങ്ങളെ വഞ്ചിച്ചെന്ന ആരോപണം പൂർണമായി തള്ളിയാണ് ശ്വേതയുടെ പ്രതികരണം. ജൂൺ 21-ന് നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ ഭരണസമിതിയെ പുറത്താക്കാൻ മുൻകൂട്ടി തയാറാക്കിയ അജണ്ടയുമായാണ് ചിലർ എത്തിയതെന്ന് ശ്വേത ആരോപിച്ചു. യോഗത്തിൽ വിതരണം ചെയ്ത പ്രമേയത്തിന് ബൈലോ പ്രകാരം ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തിനാൽ അതിന് നിയമസാധുതയില്ല.
അമ്മയുടെ ബൈലോയിൽ അഡ്ഹോക്ക് കമ്മറ്റി എന്നൊരു സംവിധാനമില്ല. ഒരു കമ്മിറ്റി രാജിവെച്ചാൽ പുതിയ തിരഞ്ഞെടുപ്പ് വരെ പഴയ ഭരണസമിതി തന്നെ തുടരണമെന്നാണ് നിയമം. ജൂലൈ ഒന്നിന്റെ കൈനീട്ടവും ഇൻഷുറൻസും ഉൾപ്പെടെയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നുണ്ടെന്നും ശ്വേത വ്യക്തമാക്കി. അഡ്ഹോക്ക് കമ്മറ്റി അംഗങ്ങളെ വഴിതെറ്റിക്കുകയാണെന്ന് ആരോപിച്ച ശ്വേത, സംഘടനയെ കൈക്കലാക്കാൻ ആരെയും അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.