തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ നിലപാട് പല കാര്യത്തിലും വ്യത്യസ്തമാണ്. വേഷത്തില്‍ തന്നെ മുന്‍ മുഖ്യമന്ത്രിമാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ നിലപാടാണ് വിജയ് സ്വീകരിച്ചത്. ഇപ്പോഴിതാ ഗര്‍ഭിണിക്കുവേണ്ടി പ്രോട്ടോക്കോളുകളെല്ലാം മാറ്റിവച്ച മുഖ്യമന്ത്രിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ചെന്നൈയിലെ പ്രശസ്തമായ കലൈവനാർ അരംഗം ഓഡിറ്റോറിയത്തില്‍ നടന്ന ഔദ്യോഗിക ചടങ്ങിനിടെ പൂര്‍ണഗര്‍ഭിണിയായ യുവതിക്കുവേണ്ടി മുഖ്യമന്ത്രി ജോസഫ് വിജയ് വേദിയില്‍ നിന്നും താഴെയിറങ്ങിച്ചെന്ന് നിയമനഉത്തരവ് കൈമാറുകയായിരുന്നു.
വൈദ്യുതി വകുപ്പിലേക്ക് നിയമനം ലഭിച്ചവരില്‍ അക്ഷയ ലക്ഷ്മി എന്ന ഉദ്യോഗാർഥിയും ഉൾപ്പെട്ടിരുന്നു.
അക്ഷയയുടെ പേര് അനൗൺസ് ചെയ്തപ്പോഴാണ് അവർ ഒൻപത് മാസം പ്രായമുള്ള ഗർഭിണിയാണെന്ന വിവരം മുഖ്യമന്ത്രി വിജയ്‌യുടെ ശ്രദ്ധയിൽപ്പെടുന്നത്. പ്രസവത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ള അക്ഷയയ്ക്ക് പടവുകൾ കയറി സ്റ്റേജിലേക്ക് എത്തുക ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ മുഖ്യമന്ത്രി നേരെ ലെറ്ററുമായി താഴെയിറങ്ങിച്ചെന്നു. ഔദ്യോഗിക പ്രോട്ടോക്കോളുകളും സുരക്ഷാ ഉദ്യോഗസ്ഥരേയും മറികടന്നും അമ്പരപ്പിച്ചുമായിരുന്നു ഈ നീക്കം.
തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ മുഖേന വൈദ്യുതി വകുപ്പിൽ ജോലി ലഭിച്ച 401 ഉദ്യോഗാർഥികൾക്കുള്ള അപ്പോയിന്റ്‌മെന്റ് ലെറ്റർ വിതരണം ചെയ്യുന്ന ചടങ്ങിലായിരുന്നു സംഭവം. 383 അസിസ്റ്റന്റ് എൻജിനീയർമാർക്കും, 18 അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫിസർമാർക്കുമാണ് ചടങ്ങിൽ നിയമന ഉത്തരവുകൾ കൈമാറിയത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പ്രോട്ടോക്കോള്‍ ലംഘിച്ചും ജനങ്ങളുടെ ആവശ്യപ്രകാരം നിലപാടുകള്‍ സ്വീകരിച്ചും ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെന്നും വിജയ് മറ്റു രാഷ്ട്രീയ നേതാക്കളില്‍ നിന്നും വ്യത്യസ്തനായി തുടരുന്നുവെന്നാണ് വിഡിയോക്ക് ലഭിച്ച കമന്റ്.