സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയ യൂട്യൂബർ വ്ലോഗർക്കെതിരെ നടി ലക്ഷ്മിപ്രിയ. എന്താണ് തന്നോടുള്ള വൈരാഗ്യത്തിന് കാരണമെന്നുള്ളത് നാളെ പുറത്തുവിടുമെന്നും വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ പൊലിസ് കമ്മീഷണർക്ക് പരാതി നൽകുമെന്നും ലക്ഷ്മിപ്രിയ ഫെയ്ബുക്കിൽ കുറിച്ചു.
'എന്നെക്കുറിച്ച് എന്റെ വീട്ടിൽ വന്നു നിന്ന് കണ്ടത് പോലെ, എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ പോസ്റ്റ് ഇടുമ്പോ ഞാനും ഒരു പരസ്യം കൊടുക്കണമല്ലോ? വായിച്ചു നോക്കിയിട്ട് നിങ്ങൾക്കുള്ള അഭിപ്രായം നിങ്ങൾക്കും രേഖപ്പെടുത്താം. ഒരു കാര്യം ഞാൻ തീർത്തു പറയാം. എനിക്ക് നിങ്ങൾ കാണുന്ന അഹങ്കാരം, അത് അഹങ്കാരമല്ല, എന്റെ ആത്മവിശ്വാസമാണ്. എന്റെ പിന്നിൽ അല്ല ആളുള്ളത്. മുന്നിൽ ആണ്. ഈശ്വരൻ ആണ് മുന്നേ നടന്ന് എന്നെ നയിക്കുന്ന ശക്തി. നെറികേടുകൾ പറഞ്ഞ് അരി വാങ്ങുന്ന പരമൻമാരോട്, വളയ്ക്കാം പക്ഷേ ഒടിക്കരുത്'.
നാളെ വൈകുന്നേരം ഒരു സ്റ്റേറ്റ്മെന്റ് പുറത്ത് വിടും. എന്താണ് എന്നോട് ഈ വൈരാഗ്യത്തിന് കാരണം എന്ന്. കൊച്ചി സിറ്റി പോലിസ് കമ്മീഷണർക്ക് ലക്ഷ്മി പ്രിയ എന്ന ഞാൻ കൊടുക്കുന്ന മൊഴിയാണ്. പൊതുജന താത്പര്യാർത്ഥo ലക്ഷ്മി പ്രിയ എന്ന ഞാൻ നാളെ അതങ്ങ് പുറത്ത് വിടും എന്നും ലക്ഷ്മിപ്രിയ കുറിച്ചു.
നാളിതുവരെ കള്ളം പറഞ്ഞു ജീവിച്ചിട്ടില്ല. ഒരാളെയും വഞ്ചിച്ചിട്ടില്ല. അറിഞ്ഞോ അറിയാതെയോ ഒരാളുടെയും നാശത്തിന് കാരണമായിട്ടില്ല. പക്ഷേ അപ്രിയ സത്യങ്ങൾ മൂടി വച്ചും ജീവനേക്കാൾ ഏറെ മറ്റുള്ളവരെ സ്നേഹിച്ചും ഒരുപാട് പണി വാങ്ങിക്കൂട്ടിയിട്ടുണ്ട്.ഇനി അതിന് മനസ്സില്ല എന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു.
ലക്ഷ്‌മിപ്രിയയുടെ വ്യക്‌തിജീവിത കുറിച്ച് അതീവ ഗുരുതരമായ ആരോപണങ്ങളാണ് യൂട്യൂബർ ഉന്നയിച്ചിരിക്കുന്നത്. ലക്ഷ്‌മിപ്രിയ പലപ്പോഴും മദ്യപിച്ച് ലക്കുകെട്ടാണ് പെരുമാറാറുള്ളതെന്നും, സ്വന്തം സ്വാധീനവും പിടിപാടും ഉപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തുന്ന ഗുണ്ടായിസമാണ് അവർ കാണിക്കുന്നതെന്നും യൂട്യൂബർ ആരോപിക്കുന്നു.