കുടുംബത്തിലെ സ്ത്രീകളെ സ്ട്രീമിങ്ങിലൂടെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകി ഗായകൻ ഹനാൻ ഷാ. യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദും സുഹൃത്തുക്കൾക്കും എതിരെയാണ് ഹനാൻ ഷാ ആഭ്യന്തര മന്ത്രിക്ക് നേരിട്ടെത്തി പരാതി നൽകിയത്.
തൊപ്പിയുടെ വിഡിയോയെ പറ്റിയും പ്രതികരിച്ചുകൊണ്ടുള്ള വിഡിയോ ഹനാന്‍ ഷാ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. എന്താണ് പ്രതികരിക്കാത്തതെന്ന് ഒരുപാട് പേര്‍ ചോദിച്ചു. അതിനോടൊക്കെ പ്രതികരിക്കാന്‍ പോയാല്‍ നഷ്ടപ്പെട്ടത് തിരിച്ചുകിട്ടാന്‍ പോകുന്നില്ല. കുറച്ച് വ്യൂവും ക്ലിക്ക് ബൈറ്റും കിട്ടുമായിരിക്കും. നിയമപരമായി ഇതിനെ എങ്ങനെ നേരിടും എന്ന ചര്‍ച്ചയാലായിരുന്നു തങ്ങളെന്നും ഹനാന്‍ ഷാ പറഞ്ഞു.
'പ്രശ്നങ്ങളുണ്ടായ വിഡിയോ ഞങ്ങള്‍ കോപ്പിറൈറ്റ് കൊടുത്ത് നീക്കി. ആ സമയത്ത് ഞങ്ങള്‍ ഒരു ടൂറിലായിരുന്നു. ഇന്നേവരെ ഒരു വിവാദത്തിലും പെട്ടിട്ടില്ല, ആരേയും ദ്രേഹിച്ചിട്ടില്ല. ഇങ്ങനെ ഒരു സംഭവം നടന്നപ്പോള്‍ അപക്വമായി ഒന്നും ചെയ്യരുതെന്നാണ് കൂടെയുള്ളവരോട് പറഞ്ഞത്. അനാവശ്യമായി ഒരാളെ പറ്റി സംസാരിച്ചാല്‍ ജിസിസി രാജ്യങ്ങളില്‍ ശക്തമായ നിയമങ്ങളുണ്ട്. വളരെ വേഗം നടപടിയെടുക്കാം. എന്നാല്‍ ഇവിടെ ഒരുപാട് സമയമെടുക്കും. പക്ഷേ ഇതിനെല്ലാം നിയമമുണ്ട്. ഇതറിയാതെയാണ് പലരും സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവരെ പറ്റി പറയുന്നത്.
യാത്രയുടെ രസത്തില്‍ ഇരിക്കുമ്പോഴാണ് ഈ വിഡിയോ വരുന്നത്. ഹനാന്‍ ഷായെ പറ്റി പറയും എന്ന് ഇവര്‍ പറയുന്നുണ്ട്. അപ്പോഴും ഞാന്‍ കൂട്ടുകാരോട് ചോദിക്കുന്നുണ്ട് നമ്മള്‍ ഇവരുമായി വല്ല പ്രശ്നവുമുണ്ടോ എന്ന്. ഹനാന്‍ ഷായെ പറ്റി സംസാരിക്കുമെന്ന് പറഞ്ഞിട്ട് നമ്മുടെ സുഹൃത്തിന്‍റെ ഭാര്യയെ പറ്റി കേട്ടലറക്കുന്ന ഭാഷയില്‍ വളരെ വള്‍ഗറായി സംസാരിച്ചു. ഒരു സ്ത്രീ എന്ന നിലയ്ക്ക് അത് എങ്ങനെ നേരിടും എന്ന് പോലും അറിയില്ല. കണ്ടിട്ട് സ്തംബ്ധരായി പോയി. ആരോടും പ്രശ്നത്തിന് പോവാത്തവരാണ് ഞങ്ങള്‍. വളരെ മാന്യമായി വസ്ത്രധാരണം ചെയ്ത ഒരാളെ പറ്റിയാണ് ഇങ്ങനെ പറഞ്ഞത്. നോമ്പ് തുറയുടെ സമയത്തുള്ള വിഡിയോയെ പറ്റിയാണ് വളരെ മോശമായി സംസാരിച്ചത്.
കൃത്യമായ വോയ്സ് നോട്ടുകളുടെ അടിസ്ഥാനത്തിലാണ് നമ്മള്‍ സംസാരിക്കുന്നത്. നിങ്ങള്‍ തമ്മിലുള്ള പ്രശ്നത്തിന് ഞങ്ങളുടെ വീട്ടിലുള്ള കുട്ടിയെ എന്തിനാണ് വലിച്ചിട്ടത്. ഞങ്ങളുടെ വീട്ടിലുള്ളവരെ പറ്റി മാത്രമല്ല, വഴിയിലൂടെ നടന്നുപോവുന്നവരെ പറ്റി എത്ര മോശമായാണ് സംസാരിച്ചത്. സ്ത്രീകളെ ഒബ്ജെക്ടിഫൈ ചെയ്ത് എത്ര മോശമായ രീതിയിലാണ് കണ്ടത്. എഐക്ക് പോലും അറിയാത്ത തെറികള്‍, കണ്ണൂര്‍ സ്ലാങ്ങില്‍ എങ്ങനെയാണ് എഐ ഉണ്ടാക്കുകയെന്ന് എനിക്ക് മനസിലായിട്ടില്ല.
എഐ വോയിസാണെന്നാണ് അവര്‍ പറയുന്നത്. എല്‍കെജി കുട്ടികള്‍ക്ക് ഇതിലും ബുദ്ധിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എഐ ഓഡിയോ എന്‍ജിനയര്‍മാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഈ വോയ്സ് എഐ വച്ചുണ്ടാക്കിയതല്ല എന്നത് തെളിയിക്കപ്പെട്ടതാണ്. എല്ലാ തെളിവുകളും കയ്യിലുള്ള ധൈര്യത്തിലാണ് ഞങ്ങള്‍ സംസാരിക്കുന്നത്. ഇവര്‍ ചെയ്ത തെറ്റ് മാപ്പര്‍ഹിക്കുന്നതല്ല. സിഐ സാറിന് പരാതി കൊടുത്തിട്ടുണ്ട്. ആ കാര്യത്തില്‍ ഒരു കാരണവശാലും പിന്നോട്ടില്ല. നിയമപരമായി ഏതറ്റം വരെ പോകാമോ അത് വരെ പോയിരിക്കും,' ഹനാന്‍ ഷാ പറഞ്ഞു.