Image: Instagram,Image from the video
തമിഴ് നടന്‍ രവി മോഹന്‍ വൈകാരികമായി നടത്തിയ പ്രസ്മീറ്റിനു മറുപടിയുമായി ഭാര്യാമാതാവ് സുജാത വിജയകുമാര്‍ രംഗത്ത്. രവി മോഹന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം തെറ്റാണെന്നും കോടതിയില്‍ ഉന്നയിച്ചവ തന്നെയാണെന്നും സുജാത. കുട്ടികളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് പറയുന്നത് തെറ്റാണെന്നും കോടതിയ്ക്കു മുന്‍പിലുള്ള കാര്യങ്ങളില്‍ ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും സുജാത പറയുന്നു. കഴിഞ്ഞ ദിവസം രവിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് ഗായിക കെനീഷ പറഞ്ഞതിനു പിന്നാലെയായിരുന്നു രവി മോഹന്‍ പ്രസ്മീറ്റ് നടത്തിയത്. 2009ല്‍ വിവാഹിതരായ രവി മോഹനും ആര്‍തിയും 15 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2024ലാണ് വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. ഇക്കാലയളവിലുണ്ടായ അനുഭവങ്ങളെല്ലാം നിരത്തിയായിരുന്നു രവി മോഹന്‍ ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയത്. എന്നാല്‍ രവി മോഹന്‍ ഉന്നയിക്കുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നാണ് സുജാത പറയുന്നത്.
‘അദ്ദേഹത്തിന്റെ സമ്മർദം എന്താണെന്ന് അറിയില്ല, വൈകാരികമായാണ് സംസാരിക്കുന്നത്. ഞാൻ അതുപോലെ ഇവിടെ കരയാനോ വൈകാരിക പ്രകടനം നടത്താനോ ഉദ്ദേശിക്കുന്നില്ല, ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എല്ലാ ആരോപണങ്ങൾക്കും മറുപടിയുണ്ടാകും. പക്ഷേ അത് നിയമോപദേശം തേടിയതിന് ശേഷം മാത്രമാകും’– സുജാത പറയുന്നു.
‘ഒരു കാര്യം ഞാൻ പറയാം, എന്റെ പേരക്കുട്ടി ഇന്ന് പത്താം ക്ലാസ് പരീക്ഷ എഴുതുകയായിരുന്നു. അവന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് നിങ്ങൾ ആലോചിച്ച് നോക്കൂ. പരീക്ഷ എഴുതി പുറത്തുവരുന്ന അവൻ എത്രത്തോളം മാനസിക വിഷമം അനുഭവിക്കുമെന്ന് ആലോചിച്ചു നോക്കൂ. ആ കുട്ടികൾ കാണാൻ പാടില്ലാത്തതെല്ലാം കാണുകയും കേൾക്കാൻ പാടില്ലാത്തതെല്ലാം കേൾക്കുകയും ചെയ്തു. ഇനിയും അവരെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാതിരിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും സുജാത വ്യക്തമാക്കുന്നു.
സ്വന്തം അക്കൗണ്ടിലെ പണം പോലും ഉപയോഗിക്കാന്‍ സമ്മതിക്കുന്നില്ലെന്നതും അംഗീകരിക്കാനാവില്ല, ഒരു കുടുംബമായി ജീവിക്കുന്ന ദമ്പതികൾക്കിടയിൽ എന്റെ അക്കൗണ്ട് നിന്റെ അക്കൗണ്ട് എന്നൊക്കെയുണ്ടോ? എല്ലാം ഒന്നാണെന്നാണ് എനിക്ക് തോന്നുന്നതെന്നും തമിഴ്നടിയെക്കുറിച്ച് പറഞ്ഞ പരാമര്‍ശങ്ങളും ശരിയല്ലെന്നും സുജാത പറയുന്നു. ഒരു സ്ത്രീക്കെതിരെ അതിക്രമം നടന്നാൽ എല്ലാ സ്ത്രീകളും പിന്തുണ നൽകുന്നതാണ് തമിഴ്നാട്ടിലെ രീതി, ഒന്നുരണ്ട് പേരുടെ മാത്രം പേരെടുത്ത് പറഞ്ഞ് ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും സുജാത കൂട്ടിച്ചേര്‍ക്കുന്നു. എല്ലാ ആരോപണങ്ങള്‍ക്കും നേരിട്ട് വന്ന് മറുപടി പറയാമെന്നും സുജാത.