Image Credit: instagram.com/neetu54
ഭര്‍ത്താവ് ഋഷി കപൂറിന്‍റെ മരണം ജീവിതത്തിലുണ്ടാക്കിയ പ്രതിസന്ധിയെ പറ്റി തുറന്നു പറഞ്ഞ് ബോളിവുഡ് താരം നീതു കപൂര്‍. ദുഖവും ഏകാന്തതയും ഉറക്കമില്ലാത്ത രാത്രികളും എങ്ങനെ ബാധിച്ചു എന്നാണ് നീതു കപൂര്‍ വിശദീകരിച്ചത്. മകള്‍ റിദ്ധിമ കപൂർ സാഹ്നിക്കൊപ്പം സോഹ അലി ഖാന്‍റെ പോഡ്കാസ്റ്റിലാണ് നീതു കപൂര്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
ഋഷി കപൂര്‍ മരിച്ച ശേഷം പലരും തനിക്ക് തെറാപ്പിസ്റ്റിനെ നിര്‍ദ്ദേശിച്ചിരുന്നെന്നും പക്ഷേ അതുമായി തനിക്ക് മുന്നോട്ട് പോകാന്‍ സാധിച്ചില്ലെന്നും നീതു പറഞ്ഞു. 'ഞാന്‍ തെറാപ്പിസ്റ്റില്‍ വിശ്വസിക്കുന്നില്ല, സുഹൃത്തുക്കളിലാണ് വിശ്വാസം. നിങ്ങള്‍ക്ക് കാര്യങ്ങള്‍ തുറന്നു പറയാന്‍ സാധിക്കുന്ന 4-5 സുഹൃത്തുക്കളുണ്ടായാല്‍ മതി' എന്നാണ് നീതു പോഡ‍്കാസ്റ്റില്‍ പറഞ്ഞത്.
ഋഷി കപൂറിന്‍റെ മരണം എങ്ങനെയാണ് ഉറക്കത്തെ ബാധിച്ചതെന്നും നീതു വിശദീകരിച്ചു. ഋഷി മരിച്ച ശേഷം ഒരു മാസത്തോളം ഉറങ്ങാന്‍ സാധിച്ചില്ല. പിന്നീട് മദ്യപിക്കാന്‍ തുടങ്ങി. മദ്യപാനം ആരംഭിച്ചതോടെ മദ്യമില്ലാതെ ഉറങ്ങാന്‍ പറ്റാതെയായി. ആരോഗ്യത്തില്‍ ശ്രദ്ധിച്ചിരുന്നതിനാല്‍ ഈ സ്വഭാവത്തില്‍ അസ്വസ്ഥതയുണ്ടായിരുന്നുവെന്നും അവർ വിശദീകരിച്ചു
'എനിക്ക് തലയുടെ ഭാരം കുറയ്ക്കുകയും ഉറങ്ങുകയുമായിരുന്നു ആവശ്യം. എനിക്ക് എന്നേ തന്നെ ഇഷ്ടമല്ലാതായി. ഞാന്‍ ഡോക്ടറെ വിളിച്ചു എനിക്ക് സഹായം വേണമെന്ന് ആവശ്യപ്പെട്ടു. ദിവസവും ഡോക്ടര്‍ വീട്ടില്‍ വരും. ഇജക്ഷന്‍ തരും. ഞാന്‍ ഉറങ്ങുന്നത് വരെ കാത്തിരിക്കും. 10 ദിവസത്തോളം ഇത് തുടര്‍ന്നു. പതിനൊന്നാം ദിവസം മുതൽ തനിക്ക് ആത്മവിശ്വാസം തിരിച്ചുകിട്ടി. പിന്നീട് ഞാന്‍ തന്നെ ഡോക്ടറോട് ഇത് ആവശ്യമില്ലെന്ന് പറഞ്ഞു', എന്നും നീതു ഓര്‍ത്തു.
എട്ട് വയസ്സുള്ളപ്പോൾ തന്നെ സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയ നീതു കപൂർ 21 വയസ് തികഞ്ഞപ്പോഴേക്കും ശശി കപൂർ, അമിതാഭ് ബച്ചൻ, ജീതേന്ദ്ര, ശത്രുഘ്നൻ സിൻഹ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം സ്ക്രീനിലെത്തിയിരുന്നു. ഋഷി കപൂറിനൊപ്പം 11 സിനിമകളിലും അവർ അഭിനയിച്ചു. 1980 ജനുവരിയിൽ മുംബൈയിലെ ചെമ്പൂരിലെ ആർകെ സ്റ്റുഡിയോയിൽ വെച്ചായിരുന്നു താര ദമ്പതികളുടെ വിവാഹം.