വിവാദങ്ങള്‍ക്കും തുറന്നുപറച്ചിലുകള്‍ക്കുമൊടുവില്‍ സുധിലയത്തിലെത്തി സുധിയുടെ മകന്‍ കിച്ചു. അനിയനായ റിഥപ്പനെ കാണാനായിരുന്നു കിച്ചു കോട്ടയത്തെ വീട്ടിലെത്തിയത്. വീട്ടിലുള്ളവരെ അറിയിക്കാതെ സര്‍പ്രൈസായാണ് കിച്ചു വീട്ടിലേക്ക് കയറിച്ചെന്നത്. ഈ സമയത്ത് രേണു വീട്ടിലുണ്ടായിരുന്നില്ല, മാതാപിതാക്കളും ബന്ധുക്കളുമായിരുന്നു ഉണ്ടായിരുന്നത്. രേണുവിനെ എയര്‍പോര്‍ട്ടില്‍ നിന്നും കൊണ്ടുവരാനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍.
വീട്ടില്‍ കയറി റിഥപ്പനെ കണ്ടതും കിച്ചു വാരിയെടുത്തു. അപ്രതീക്ഷിതമായ ചേട്ടനെ കണ്ട അമ്പരപ്പിലായിരുന്നു റിഥപ്പന്‍. അമ്മയെ കൊണ്ടുവരാനായി ഒരുങ്ങിനിന്നിരുന്ന റിഥപ്പനെ രേണുവിനെ വിളിച്ച് സമ്മതത്തോടെ കിച്ചു പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. രേണുവിന്റെ ചേച്ചി രമ്യയുടെ മക്കളായ ലബനോനെയും ലുധിയയെയും റിഥപ്പനൊപ്പം കിച്ചു കൂട്ടിയിരുന്നു.
‘ഇവിടെ തന്നെ ഏതെങ്കിലും ഷോപ്പിലൊക്കെ കൊണ്ടുപോയശേഷം തിരികെ കൊണ്ടുവരാമെന്നാണ് കരുതിയത്. റിഥപ്പൻ വിഷമിച്ചിരിക്കുന്നത് കണ്ടതുകൊണ്ട് അമ്മയുടെ പപ്പയെ വിളിച്ച് ചോദിച്ചു. ആദ്യം പപ്പ പറഞ്ഞു നടക്കത്തില്ലെന്ന്. ഇപ്പോൾ കണ്ടില്ലേ ആ രീതിയിൽ പൊക്കോളൂവെന്ന് പറഞ്ഞു. പിന്നെ അമ്മയെ വിളിച്ച് ചോദിച്ചു. അമ്മ സമ്മതം പറഞ്ഞു. അതുകൊണ്ട് അവനെ കൊണ്ടുപോയി. ഇപ്പോൾ അവൻ ഹാപ്പിയാണെന്ന് തോന്നുന്നു.
രമ്യ ചേച്ചി വിളിച്ച് ചോദിച്ചു, എന്റെ പിള്ളേരെ നീ എവിടെ കൊണ്ടുപോകുന്നടാ എന്നൊക്കെ. റിഥപ്പനെ മാത്രമായി എനിക്ക് ഔട്ടിങിന് കൊണ്ടുപോകാൻ പറ്റില്ല. പണ്ട് മുതൽ മൂന്ന് പിള്ളേർക്കുമായി മാത്രമെ ഞാൻ എന്തെങ്കിലും ചെയ്യാറുള്ളു. ആ രീതിയിൽ കൊണ്ടുപോയതാണ്. അഞ്ച് മിനിറ്റ്, പത്ത് മിനിറ്റ് കൂടുമ്പോൾ വിളിക്കുന്നുണ്ടായിരുന്നു അവർ. റിഥപ്പനെ മാത്രമായി ഞാൻ എങ്ങനെ കൊണ്ടുപോകും?. എന്ത് സാധനം വാങ്ങിയാലും മൂന്ന് പേർക്കും ഞാൻ വാങ്ങാറുണ്ട്. പിള്ളേരെല്ലാം നമ്മുടെ സ്വന്തമല്ലേ. പിള്ളേർക്ക് എന്ത് അറിയാം.... എല്ലാം നിങ്ങളെ കൂടി കാണിക്കാമെന്ന് കരുതിയാണ് വ്ലോഗായി ചെയ്തത്,’ കിച്ചു പറഞ്ഞു.