നടി രാകുല്‍ പ്രീത് സിങ്ങുമായുള്ള തന്‍റെ വിവാഹം സിറ്റുവേഷന്‍ഷിപ്പാണെന്ന് നടനും നിര്‍മാതാവുമായി ജാക്കി ഭഗ്നാനി. എന്നാല്‍ തങ്ങള്‍ തമ്മിലുള്ള ബന്ധം എക്സ്ക്ലൂസിവാണെന്നും അതിനാല്‍ മുന്‍കാമുകിമാര്‍ വിളിക്കുമ്പോള്‍ താന്‍ രാകുലിന് മുന്നില്‍ ഫോണ്‍ സ്പീക്കറില്‍ ഇടുമെന്നും ജാക്കി പറഞ്ഞു. രാകുല്‍ പങ്കെടുത്ത ഒരു പോഡ്കാസ്റ്റില്‍ തമാശരൂപേണയായിരുന്നു ജാക്കിയുടെ പരാമര്‍ശങ്ങള്‍.
'രാകുലും ഞാനും വിവാഹിതരാണ്, പക്ഷേ ഞങ്ങൾ ഒരു സിറ്റുവേഷൻഷിപ്പിലാണെന്ന് പറയാം. ഞങ്ങൾ പരസ്പരം 'എക്സ്ക്ലൂസീവ്' ആണ്, അതുകൊണ്ടാണ് ഞങ്ങൾ വിവാഹിതരായത്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എനിക്ക് അവളോട് എന്തും സംസാരിക്കാൻ സാധിക്കും എന്നതാണ്. പുതിയ തലമുറയ്ക്ക് ഇത്തരം ബന്ധങ്ങളോട് താല്പര്യം തോന്നാൻ കാരണം അവർക്ക് പ്രതീക്ഷകളുടെ ഭാരമോ നിയന്ത്രണങ്ങളോ ഇല്ലാത്തതുകൊണ്ടാണ്.
ഞങ്ങൾക്ക് ഇപ്പോൾ 20-21 വയസ്സല്ലെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു. ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ കണ്ടവരാണ് ഞങ്ങൾ. വ്യക്തിപരമായി ഞാൻ സന്തോഷവാനാണ്. ആ സന്തോഷത്തിലെ കുറവുകൾ നികത്താൻ മറ്റൊരാളെ ഞാൻ തിരയുന്നില്ല. കാരണം ഞാൻ വിഷാദത്തിലാണെങ്കിൽ ആര് ജീവിതത്തിലേക്ക് വന്നാലും അത് മാറില്ല. രാകുലും വ്യക്തിപരമായി സന്തോഷവതിയാണ്. ഞങ്ങൾ ഒന്നിക്കുമ്പോൾ ആ സന്തോഷം വർദ്ധിക്കുന്നു എന്ന് മാത്രം. പരസ്പരം വിടവുകൾ നികത്താനല്ല ഞങ്ങൾ ശ്രമിക്കുന്നത്, ഒരാൾ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചാൽ മറ്റെയാൾ അസന്തുഷ്ടയാകുന്നതിൽ കാര്യമില്ല.
എന്റെ ഒരു മുൻ കാമുകി എന്നെ വിളിക്കുമ്പോൾ രാകുൽ അടുത്തുണ്ടെങ്കിൽ ഞാൻ ആ കോൾ സ്പീക്കറിലിട്ട് സംസാരിക്കും. അത് ചിലപ്പോൾ വിളിക്കുന്ന ആൾക്ക് അല്പം അസ്വസ്ഥത ഉണ്ടാക്കിയേക്കാം. എന്നാൽ രാകുലിന് എന്നെക്കുറിച്ച് എല്ലാം അറിയാം. അവൾക്ക് എല്ലാം അറിയാവുന്നത് കൊണ്ട് എനിക്ക് ഒന്നും ഒളിക്കാനില്ല. പല വിവാഹങ്ങളിലും പുരുഷന്മാർ ആഗ്രഹിക്കുന്നതിനനുസരിച്ച് സ്ത്രീകൾ വിധേയരാവുകയാണ് പതിവ്. വർഷങ്ങളായി ഇത് ഇങ്ങനെ തന്നെയാണ് നടക്കുന്നത്. ഭർത്താക്കന്മാരുടെ ഷെഡ്യൂൾ അനുസരിച്ചാണ് സ്ത്രീകൾ കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത്. എന്നാൽ ഞങ്ങൾ എല്ലാ അർത്ഥത്തിലും തുല്യരാണ്,' ജാക്കി പറഞ്ഞു.
അതേസമയം ജാക്കിയിടെ പരാമര്‍ശം ശ്രദ്ധ നേടിയതോടെ ഇതില്‍ വിശദീകരണവുമായി രാകുല്‍ രംഗത്തെത്തി. വാര്‍ത്താതലക്കെട്ടുകള്‍ കണ്ട് തങ്ങള്‍ ചിരിച്ചുവെന്ന് രാകുല്‍ പറഞ്ഞു. ഒരു മണിക്കൂർ നീണ്ട സംഭാഷണത്തിൽ നിന്നുള്ള ഒരൊറ്റ വരി പെട്ടെന്ന് വാർത്താതലക്കെട്ടായി മാറി. ഒരു സംഭാഷണത്തെ വെറും ക്ലിക്ക് ബൈറ്റായി ചുരുക്കുന്നതിനേക്കാൾ മികച്ച പരിഗണന അത് അർഹിക്കുന്നുണ്ടെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ രാകുല്‍ പറഞ്ഞു.